RAW: ഓപ്പറേഷൻ സിന്ദൂറിൻ്റെ പ്രധാന തലച്ചോറുകളിലൊന്ന്; പരാഗ് ജെയിൻ ഇനി ‘റോ ‘യെ നയിക്കും
Parag Jain To Head RAW: മുതിർന്ന ഐപിഎസ് ഓഫീസർ പരാഗ് ജെയിൻ ഇനി റോയുടെ തലവൻ. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥാനാണ് അദ്ദേഹം.

പരാഗ് ജെയിൻ
ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച മുതിർന്ന ഐപിഎസ് ഓഫീസർ പരാഗ് ജെയിൻ ഇനി റോയുടെ തലവൻ. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഇൻ്റലിജൻസ് ഓപ്പറേഷനുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് പരാഗ്. അദ്ദേഹത്തെയാണ് രാജ്യത്തിൻ്റെ ഇൻ്റലിജൻസ് ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) തലവനാക്കുന്നത്. ഇക്കാര്യം എൻഡിടിവി റിപ്പോർട്ട് ചെയ്തു.
നിലവിൽ റോയിലെ രണ്ടാമത്തെ മുതിർന്ന ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ. നിലവിൽ റോയുടെ തലവനായ രവി സിൻഹയാണ് ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ. സിൻഹയുടെ കാലാവധി ജൂൺ 30ന് അവസാനിക്കും. ഇതോടെ പരാഗ് ജെയിൻ ആ സ്ഥാനത്തെത്തുമെന്നാണ് വിവരം. രണ്ട് വർഷമാവും അദ്ദേഹം റോ തലവനായി പ്രവർത്തിക്കുക. നിലവിൽ റോയുടെ ഏവിയേഷൻ റിസർച്ച് സെൻ്റർ തലവനാണ് പരാഗ്. ഏരിയൽ സർവൈലൻസ് അടക്കമുള്ള കാര്യങ്ങളാണ് ഏവിയേഷൻ റിസർച്ച് സെൻ്റർ ചെയ്യുന്നത്.
Also Read: New Delhi: വായുമലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ കൃത്രിമ മഴ; പരീക്ഷണം ജൂലായ് മാസത്തിൽ
പഞ്ചാബ് കേഡറിൽ നിന്നുള്ള, 1989 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ. പഞ്ചാബ് ഭീകരവാദത്തെ നിയന്ത്രിക്കുന്നതിലടക്കം നിർണായക പങ്കുവഹിച്ചിട്ടുള്ള ആളാണ് അദ്ദേഹം. പഞ്ചാബിൽ എസ്എസ്‌പി, ഡിഐജി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. റോയിൽ പാകിസ്താൻ ഡെസ്കാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് കശ്മീരിലും അദ്ദേഹം പ്രവർത്തിച്ചു. ശ്രീലങ്കയിലും ക്യാനഡയിലും നടത്തിയ ഇന്ത്യൻ മിഷനുകളിൽ പ്രവർത്തിച്ച അദ്ദേഹം കാനഡയിലെ ഖലിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങളും നിരീക്ഷിച്ചിരുന്നു.