Fuel Price Hike: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി, ഇത് മൂന്നാം തവണ
Petrol Diesel Price Hike: ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ പ്രതിമാസം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. ഇന്ത്യയിൽ മതിയായ അളവിൽ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വില വർധന.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 0.87 രൂപയും ഡീസൽ വില ലിറ്ററിന് 0.91 രൂപയുമാണ് വർധിച്ചത്. ഈ മാസം മൂന്നാമത്തെ ഇന്ധന വില വർധനവാണിത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടിയത്. മെയ് 15ന് ലിറ്ററിന് 3 രൂപയും തുടര്‍ന്ന് മെയ് 19ന് 90 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ പത്ത് ദിവസത്തിനുള്ളിൽ ലിറ്ററിന് ആകെ മൊത്തം ഏകദേശം 5 രൂപയോളമാണ് വര്‍ധിച്ചത്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എണ്ണവില കുതിച്ചുയരുകയാണ്. മെയ് 15 മുതൽ എണ്ണക്കമ്പനികൾ വില വർധിപ്പിക്കാനും തുടങ്ങി. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ (OMCs) പ്രതിമാസം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. ഇന്ത്യയിൽ മതിയായ അളവിൽ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വില വർധന.
ALSO READ: വാഹനമെടുത്ത് ഇറങ്ങല്ലേ! ഇന്ധനവില വീണ്ടും കൂട്ടി, നാല് ദിവസത്തിനിടെ രണ്ടാംതവണ
‘രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യത്തിന് മതിയായ അളവിൽ ലഭ്യത ഇന്ത്യയിലുണ്ട്. പരിഭ്രാന്തി ഒഴിവാക്കി യഥാർഥ ആവശ്യാനുസരണം മാത്രം ഇന്ധനം വാങ്ങാൻ പൗരന്മാരോട് നിർദേശിക്കുന്നു. ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ താൽക്കാലിക സമ്മർദം എണ്ണ മാർക്കറ്റിങ് കമ്പനികളുടെ തുടർച്ചയായ വിതരണ നിരീക്ഷണത്തിലൂടെയും ഏകോപിപ്പിച്ച വിതരണ ശ്രമങ്ങളിലൂടെയും പരിഹരിക്കപ്പെടുന്നു’ എന്നായിരുന്നു പെട്രോളിയം മന്ത്രാലയം ട്വീറ്റ് ചെയ്തത്.
2022 ഏപ്രിൽ മുതൽ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. റഷ്യൻ – യുക്രെയ്ൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വിപണികളിൽ ഉണ്ടാക്കുന്ന ചാഞ്ചാട്ടത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ദിവസേനയുള്ള ഇന്ധന വില പരിഷ്കരണങ്ങൾ നിർത്തി വയ്ക്കുകയായിരുന്നു. ഇതിനിടെ, 2024 മാർച്ചിൽ ലിറ്ററിന് 2 രൂപ കുറയ്ക്കുകയും ചെയ്തു.
നിലവിലെ ഇന്ധന വില
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 112.60 രൂപയായി. ഡീസല്‍ വില 101 രൂപ കടന്നു. ഡൽഹിയിൽ പെട്രോൾ വില ലീറ്ററിന് 98.64 രൂപയിൽ നിന്ന് 99.51 രൂപയായി. ഡീസൽ വില 91.58 രൂപയിൽ നിന്ന് 92.49 രൂപയായി. കൊൽക്കത്തയിൽ പെട്രോൾ 110.57 രൂപ, ഡീസൽ 96.04 രൂപ, മുംബൈ പെട്രോൾ 107.56 രൂപ, ഡീസൽ 94.05 രൂപ, ചെന്നൈ പെട്രോൾ 104.54 രൂപ, ഡീസൽ 96.16 രൂപ.
വില ഇനിയും വർദ്ധിക്കുമോ?
പശ്ചിമേഷ്യയിൽ നടന്ന് കൊണ്ടിരിക്കുന്ന സംഘർഷവും ഹോർമുസ് കടലിടുക്കിലൂടെയപള്ള ഇന്ധന വിതരണം താറുമാറായതുമാണ് തിരിച്ചടിയായത്. സംഘർഷം തുടരുന്നത് ക്രൂഡ് ഓയിൽ വില കൂട്ടുകയും രാജ്യത്ത് ഇന്ധന വില വർധനവിന് കാരണമാവുകയും ചെയ്യും. ഇനിയും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കുമെന്നാണ് റിപ്പോർട്ട്.
English Summary:
Petrol and diesel prices in India have been increased for the third time this month as global crude oil prices continue to rise amid tensions in the Middle East. State-run oil marketing companies raised petrol prices by around Rs 0.87 per litre and diesel by Rs 0.91 per litre on Saturday.