ട്രെയിൻ ടിക്കറ്റ് വാട്സ്ആപ്പിൽ കാണിച്ചാൽ അംഗീകരിക്കില്ലെന്ന് റെയിൽവേ, സ്ക്രീൻഷോട്ടും പറ്റില്ല; പിഴ വരും!
Indian Railways will not accept WhatsApp Train ticket images: ട്രെയിൻ ടിക്കറ്റിന്റെ വാട്സ്ആപ്പ് ചിത്രങ്ങളോ സ്‌ക്രീൻഷോട്ടുകളോ ഫോണിൽ കാണിച്ചാൽ അത് സാധുവായ ടിക്കറ്റായി പരിഗണിക്കില്ല എന്ന് ഇന്ത്യൻ റെയിൽവേ. ഇത്തരം ടിക്കറ്റുകൾ കാണിക്കുന്നവരെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിന് സമാനമായിട്ടാകും പരിഗണിക്കുക. ഇവർ പിഴയൊടുക്കുകയോ മറ്റ് നടപടികൾ നേരിടേണ്ടി വരികയോ ചെയ്യുമെന്നും റെയിൽവേ വ്യക്തമാക്കി.
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ അറിവിലേക്കായി ടിക്കറ്റ് പരിശോധന സംബന്ധിച്ച സുപ്രധാന വിശദീകരണം പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. ട്രെയിൻ ടിക്കറ്റിന്റെ വാട്സ്ആപ്പ് ചിത്രങ്ങളോ സ്‌ക്രീൻഷോട്ടുകളോ ഫോണിൽ കാണിച്ചാൽ അത് സാധുവായ ടിക്കറ്റായി പരിഗണിക്കില്ല എന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. ഇത്തരം ടിക്കറ്റുകൾ കാണിക്കുന്നവരെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിന് സമാനമായിട്ടാകും പരിഗണിക്കുക. ഇവർ പിഴയൊടുക്കുകയോ മറ്റ് നടപടികൾ നേരിടേണ്ടി വരികയോ ചെയ്യുമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ യഥാർഥ ഡിജിറ്റൽ ടിക്കറ്റ് കൈവശം വയ്ക്കുന്നതിന് പകരം കുടുംബാംഗങ്ങളുമായി ടിക്കറ്റ് സ്‌ക്രീൻഷോട്ടുകൾ പങ്കിടുകയോ ചിത്രങ്ങളായി സൂക്ഷിക്കുകയോ ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ വിശദീകരണം.
ഇ-ടിക്കറ്റ് അല്ലെങ്കിൽ ഒറിജിനൽ ടിക്കറ്റ്
ടിക്കറ്റ് പരിശോധനയ്ക്കിടെയുണ്ടാകുന്ന അനാവശ്യ ബുദ്ധിമുട്ടുകളും പിഴയും ഒഴിവാക്കാൻ യാത്രക്കാർ യഥാർത്ഥ ഇ-ടിക്കറ്റോ ബുക്കിങ് കൺഫർമേഷൻ എസ്എംഎസോ കൈവശം കരുതണം. ടിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് ട്രെയിൻ ടിക്കറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ, ഫോട്ടോകൾ അല്ലെങ്കിൽ വാട്ട്‌സ്ആപ്പിൽ ഷെയർ ചെയ്ത ടിക്കറ്റ് ചിത്രങ്ങൾ എന്നിവ ടിടിഇ സ്വീകരിക്കില്ല.
എന്തുകൊണ്ട് സ്ക്രീൻഷോട്ട്, ചിത്രങ്ങൾ അനുവദിക്കില്ല
സ്ക്രീൻഷോട്ടുകളും ചിത്രങ്ങളും എളുപ്പത്തിൽ എഡിറ്റ് ചെയ്യാനോ മാറ്റങ്ങൾ വരുത്താനോ സാധ്യമാണെന്ന് റെയിൽവേ ചൂണ്ടിക്കാണിക്കുന്നു. അതിനാൽത്തന്നെ വാട്സാപ്പ് വഴി ഷെയർ ചെയ്ത ടിക്കറ്റ് ചിത്രങ്ങളും സ്ക്രീൻ ഷോട്ടുകളും വിശ്വസനീയമല്ല. ഇത്തരം ചിത്രങ്ങൾ ഒരേസമയം ഒന്നിലധികം ആളുകൾക്ക് പങ്കുവെക്കാൻ കഴിയുമെന്നതിനാൽ തത്സമയം ഇവയുടെ വിശ്വാസ്യത ഉറപ്പുവരുത്തുക ബുദ്ധിമുട്ടാണ്.
ടിക്കറ്റ് തട്ടിപ്പുകൾ തടയുന്നതിനും യഥാർത്ഥ യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുമാണ് ടിക്കറ്റ് പരിശോധകർ (TTE) യഥാർത്ഥ ബുക്കിങ് വിവരങ്ങൾ നേരിട്ട് പരിശോധിക്കുന്നത്. ടിക്കറ്റ് വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ തെറ്റില്ല, എന്നാൽ യാത്ര ചെയ്യുന്ന വ്യക്തിയുടെ പക്കൽ ഒറിജിനൽ ടിക്കറ്റോ എസ്എംഎസോ ഉണ്ടായിരിക്കണമെന്ന് റെയിൽവേ ഓർമ്മിപ്പിക്കുന്നു.
റെയിൽവേ അംഗീകരിച്ച ടിക്കറ്റ് രേഖകൾ
കൗണ്ടറിൽ നിന്ന് വാങ്ങിയ യഥാർത്ഥ ടിക്കറ്റ് അല്ലെങ്കിൽ ഇ-ടിക്കറ്റിന്റെ പ്രിന്റൗട്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഫോണിലേക്ക് ലഭിച്ച ഔദ്യോഗിക ബുക്കിങ് എസ്എംഎസ് (SMS). ഐആർസിടിസി (IRCTC Rail Connect) ആപ്പിലെ ഒറിജിനൽ ഇ-ടിക്കറ്റ്. അംഗീകൃത ബുക്കിങ് വെബ്‌സൈറ്റുകളിലോ ആപ്പുകളിലോ ലോഗിൻ ചെയ്ത് കാണിക്കാവുന്ന ടിക്കറ്റ് ഡീറ്റെയിൽസ്.
ഇവയോടൊപ്പം ടിക്കറ്റിലെ പേരുമായി പൊരുത്തപ്പെടുന്ന, സർക്കാർ അംഗീകരിച്ച ഏതെങ്കിലും ഒരു അസ്സൽ തിരിച്ചറിയൽ കാർഡും (ആധാർ, വോട്ടർ ഐഡി, പാൻ കാർഡ് തുടങ്ങിയവ) യാത്രക്കാരന്റെ പക്കലുണ്ടാകണം. മേൽപ്പറഞ്ഞ വാലിഡായ ടിക്കറ്റുകളിലൊന്ന് കാണിക്കാൻ പരാജയപ്പെടുന്ന പക്ഷം യാത്രക്കാരനെ ടിക്കറ്റില്ലാത്ത ആളായി പരിഗണിക്കും. അത്തരമൊരു സാഹചര്യത്തിൽ യാത്രക്കാരൻ സാഹചര്യമനുസരിച്ച് ഒന്നുകിൽ പുതിയ ടിക്കറ്റ് വാങ്ങുക, അതല്ലെങ്കിൽ ബാധകമായ പിഴ അടയ്ക്കുക, റെയിൽവേ നിയമങ്ങൾ പ്രകാരമുള്ള നടപടി നേരിടുക.
English Summary
The Indian Railways has said that if you show WhatsApp images or screenshots of train tickets on your phone, it will not be considered as a valid ticket. Those who show such tickets will be treated as if they are travelling without a ticket. They will have to pay a fine or face other action, the Railways said. To avoid any hassle, passengers should carry the original e-ticket or booking confirmation SMS.