Umrah Pilgrims Bus Accident: മദീനയിലെ അപകടം; മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു
Umrah Pilgrims Bus Accident: അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഹൈദരാബാദ്: മക്കയിൽ നിന്ന് മദീനയിലേക്ക് ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച 42 പേരിൽ 18 പേർ ഒരേ കുടുംബത്തിലുള്ളവർ. ഇതിൽ ഒമ്പത് പേരും കുട്ടികളാണ്. ഒരേ കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ടവർക്കാണ് ജീവൻ നഷ്ടമായത്. ഹൈദരാബാദ് സ്വദേശികളായ ഇവർ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
അപകടത്തിൽ അബ്ദുൽ ഷുഹൈബ് മുഹമ്മദ് എന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർക്ക് സമീപമായിരുന്നു ഇദ്ദേഹം ഇരുന്നിരുന്നത് എന്നാണ് വിവരം. ജിദ്ദ കോൺസൽ ജനറൽ ആശുപത്രിയിലെത്തി അബ്ദുൾ ഷുഹൈബിനെ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിക്കാൻ 48 മണിക്കൂർ എങ്കിലും വേണ്ടി വരും. മരിച്ചവരുടെ ബന്ധുക്കളും തെല്ലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തും.
Also Read:ഡല്‍ഹി സ്‌ഫോടനം, ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരണസംഖ്യ 15
മരിച്ചവരിൽ ഭൂരിഭാഗവും ഹൈദരാബാദ് സ്വദേശികളാണ്. ഇതിൽ നാലുപേർ സ്ത്രീകളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈദരാബാദ് അൽമദീന ട്രാവൽസ് വഴിയാണ് ഇവർ ഉംറയ്ക്ക് പോയത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തെലങ്കാന മന്ത്രിസഭ തീരുമാനിച്ചു.
കഴിഞ്ഞ ദിവസമാണ് മദീനക്കും ബദ്‌റിനുമിടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വച്ച് ബസ്, ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് ദാരുണമായ അപകടം നടന്നത്. ഇന്ത്യൻ സമയം തിങ്കൾ പുലർച്ചെ 1.30 ഓടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം ചാരമായി.മക്കയിലെ ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മദീനയിലേക്ക് പോവുകയായിരുന്നു തീർത്ഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്.