UP Women Death: യൂട്യൂബ് നോക്കി കാമുകിക്ക് കീടനാശിനി നൽകി; അണക്കെട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം
Shahzad Dam Women Death Case: യുവതിക്ക് കീടനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം ഇവിടെ തള്ളിയതെന്നാണ് വിവരം. ഇൻസ്റ്റാഗ്രാമിൽ യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം.

പ്രതിയായ ജഗദീഷ്
ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഷെഹ്‌സാദ് അണക്കെട്ടിന്റെ സംഭരണ മേഖലയിൽ ചാക്കിൽ കെട്ടി യുവതിയുടെ മൃതദേഹം. അന്വേഷണം കൊണ്ടെത്തിച്ചത് യുവതിയുടെ കാമുകനിലേക്ക്. യുവതിക്ക് കീടനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം ഇവിടെ തള്ളിയതെന്നാണ് വിവരം. ഇൻസ്റ്റാഗ്രാമിൽ യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം.
കരമായി ഗ്രാമത്തിലെ നരേന്ദ്ര റായ്ക്വാറിന്റെ ഭാര്യ റാണി റായ്ക്വാറാണ് (24) കൊല്ലപ്പെട്ടത്. മരിച്ച റാണിയുടെ ബന്ധുക്കളാണ് പ്രതിയിലേക്കുള്ള വിലർചൂണ്ടിയത്. 2024 ജൂൺ മുതൽ അതേ ഗ്രാമത്തിലെ ജഗദീഷ് എന്നയാളുമായി റാണി പ്രണയത്തിലായിരുന്നു. ഒരു വർഷത്തോളം ഇരുവരും ഒന്നിച്ചായിരുന്നു താമസം. അടുത്തിടെ മറ്റൊരാളുമായി ജഗദീഷിന്റെ വിവാഹം നിശ്ചയിച്ചു. ഇതോടെ ഇരുവരും തമ്മിൽ ചില തർക്കങ്ങൾ ഉടലെടുത്തു.
ഇതിനിടെ, ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മറ്റൊരു യുവാവിനൊപ്പവും റാണി കുറച്ചുദിവസം താമസിച്ചിരുന്നു. പിന്നീട് ജഗദീഷിൻ്റെ വീട്ടിലേക്ക് തിരികെ വന്നു. എന്നാൽ ജഗദീഷിൻ്റെ വിവാഹവും റാണിയുടെ പുതിയ ബന്ധത്തെ ചൊല്ലിയും ഇരുവരും വഴിക്ക് തുടങ്ങി. തുടർന്ന് റാണിയെ കൊലപ്പെടുത്താൻ യൂട്യൂബ് നോക്കി ജഗദീഷ് പഠിക്കുകയും കീടനാശിനി വാങ്ങി കരുതുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ജഗദീഷ് ശീതളപാനീയത്തിൽ കീടനാശിനി കലർത്തി റാണിക്ക് നൽകിയത്. ശേഷം രാത്രി കൈകളും കാലുകളും കെട്ടി ചാക്കിലാക്കി മൃതദേഹം ബൈക്കിൽ വെച്ച് ചിരാ ഗ്രാമത്തിന് സമീപമുള്ള ഷെഹ്‌സാദ് നദിയിൽ തള്ളുകയായിരുന്നു. പ്രതിയിൽ നിന്ന് ഒരു ബൈക്കും കീടനാശിനിയുടെ കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി റാണിയുടെ ഫോണിൽ നിന്ന് യുവതിയും ഇൻസ്റ്റാഗ്രാം സുഹൃത്തുമൊത്തുള്ള റീലുകൾ അപ്‌ലോഡ് ചെയ്തു. റാണിയെ യശ്വന്ത് എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് പോലീസിനെ വിശ്വസിപ്പിക്കാനായിരുന്നു ജഗദീഷിൻ്റെ ശ്രമം. മൃതദേഹത്തിൻ്റെ കയ്യിൽ “ആർ ജഗദീഷ്” എന്ന് പച്ചകുത്തിയിട്ടുണ്ടായിരുന്നു. ഇതോടെയാണ് ജഗദീഷിൻ്റെ തന്ത്രങ്ങൾ പോലീസ് പൊളിച്ചത്.