VV Rajesh: വിവി രാജേഷിനെതിരെ പോസ്റ്റർ ഒട്ടിച്ചത് ബിജെപിക്കാർ തന്നെ; മൂന്ന് പേർ പിടിയിൽ
3 BJP Workers Arrested: വിവി രാജേഷിനെതിരെ പോസ്റ്റർ ഒട്ടിച്ച ബിജെപി പ്രവർത്തകർ പിടിയിൽ. മൂന്ന് പേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

വിവി രാജേഷ്
ബിജെപി നേതാവ് വിവി രാജേഷിനെതിരെ പോസ്റ്റർ ഒട്ടിച്ചത് ബിജെപി പ്രവർത്തകർ തന്നെ. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. പാർട്ടിക്കെതിരെ പ്രവർത്തിച്ചതിന് നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാവിൻ്റെ അനുയായികളാണ് പിടിയിലായവർ എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
കോൺഗ്രസിൽ നിന്ന് പണം കൈപ്പറ്റി വിവി രാജേഷ് രാജീവ് ചന്ദ്രശേഖറെ പരാജയപ്പെടുത്തിയെന്നും അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്നുമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്നും ബിജെപി പ്രതികരണവേദിയുടെ പേരിലുള്ള പോസ്റ്ററിൽ ആവശ്യപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വിവി രാജേഷിന്റെ വീടിന് മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പോസ്റ്ററുകൾക്കെതിരെ രാജീവ് ചന്ദ്രശേഖറും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജേഷ് പോലീസിൽ പരാതിപ്പെട്ടത്.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. പിടിയിലായവരിൽ ഒരാൾ വലിയശാല മുൻ കൗൺസിലറുടെ മകനാണ്. മൂന്ന് പേരും വി മുരളീധര പക്ഷത്തിൻ്റെ എതിർ പക്ഷത്തുള്ളവരാണ് എന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.