Kochi fire break: എറണാകുളത്തെ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം, കത്തിനശിച്ചത് പന്ത്രണ്ടോളം കടകൾ
A massive fire broke out at Broadway in Ernakulam: പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു. ജില്ലയിലെ ഒമ്പത് അഗ്നിരക്ഷാനിലയങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം പുലർച്ചെയും തുടരുകയാണ്.

പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളത്തെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു. ശ്രീധർ തിയേറ്ററിന് പിന്നിലെ കോളിത്തറ കെട്ടിട സമുച്ചയത്തിലെ കടകൾക്കാണ് പുലർച്ചെ 1:15-ഓടെ തീപിടിച്ചത്.
ഫാൻസി ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. മൂന്നുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പന്ത്രണ്ടോളം കടകളിലെ സ്റ്റോക്കുകൾ പൂർണ്ണമായും അഗ്നിക്കിരയായി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ജില്ലയിലെ ഒമ്പത് അഗ്നിരക്ഷാനിലയങ്ങളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Also read – പുതുവർഷത്തിൽ പുതിയ ടോൾ പിരിവ് തുടങ്ങും, ഒളവണ്ണ ടോൾ പ്ലാസയുടെ നിരക്കുകൾ ഇതാ
ബ്രോഡ്‌വേയിലെ ഇടുങ്ങിയ വഴികളും കെട്ടിടങ്ങളുടെ പഴക്കവും അഗ്നിശമന സേനയുടെ വാഹനങ്ങൾ എത്തുന്നതിന് തടസ്സമായി. തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല; ഷോർട്ട് സർക്യൂട്ടാണോ എന്ന് പരിശോധിച്ചുവരികയാണ്.
ആവർത്തിക്കുന്ന അഗ്നിബാധ: ആശങ്കയിൽ ബ്രോഡ്‌വേ
ബ്രോഡ്‌വേയിൽ തീപിടിത്തം ഉണ്ടാകുന്നത് ഇതാദ്യമല്ല. നഗരത്തിലെ ഏറ്റവും പഴക്കമേറിയ ഈ വ്യാപാര കേന്ദ്രത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ കുറവും ഇടുങ്ങിയ വഴികളും വലിയ ഭീഷണിയായി തുടരുകയാണ്.
2019 മെയ് 27ന് ബ്രോഡ്‌വേയിലെ ക്ലോത്ത് ബസാറിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചിരുന്നു. അന്ന് 20-ഓളം ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. രണ്ട് കോടിയോളം രൂപയുടെ നഷ്ടമാണ് അന്ന് കണക്കാക്കിയത്. 2011 ഓഗസ്റ്റിലും സമാനമായ രീതിയിൽ ബ്രോഡ്‌വേയിൽ രാത്രിയിലുണ്ടായ തീപിടിത്തം വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.