Actress Attack Case: നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Actress attack case Updates: 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ പന്ത്രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ ഒഴിവാക്കുകയും ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.

Actress Attack Case
കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിധി പറയുന്ന തിയതി ഇന്ന് തീരുമാനിച്ചേക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.
അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം വിധി ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ പന്ത്രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ ഒഴിവാക്കുകയും ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു. കേസിൽ ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർജി തള്ളി.
2024 സെപ്റ്റംബറിലാണ് പൾസർ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം കിട്ടിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.