ASHA Workers Protest: പ്രതിഷേധം തുടര്‍ന്ന് ആശാ വര്‍ക്കര്‍മാര്‍; ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
ASHA Workers to blockade secretariat: സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് ആശമാര്‍ പ്രതിഷേധം കടുപ്പിക്കുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഉപരോധം നടത്തും. ജീവനക്കാരെ സെക്രട്ടേറിയറ്റിലേക്ക് കടക്കാന്‍ അനുവദിക്കാതെ ഉപരോധം നടത്താനാണ് തീരുമാനം. ഏഴായിരത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തേക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു മാസത്തിലേറെയായി നടത്തുന്ന സമരം സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ആശാ വര്‍ക്കര്‍മാര്‍ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും. രാവിലെ 9.30-ഓടെ സമരഗേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ സംഘടിക്കും. വിവിധ സംഘടനകളും പ്രതിഷേധങ്ങളുടെ ഭാഗമാകുമെന്നാണ് സൂചന. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് ആശമാര്‍ പ്രതിഷേധം കടുപ്പിക്കുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഉപരോധം നടത്തും. ജീവനക്കാരെ സെക്രട്ടേറിയറ്റിലേക്ക് കടക്കാന്‍ അനുവദിക്കാതെ ഉപരോധം നടത്താനാണ് തീരുമാനം. ഏഴായിരത്തോളം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കണം, ഓണറേറിയം 21000 രൂപയായി വർധിപ്പിക്കണം, പെന്‍ഷന്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.
അതേസമയം, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഇന്ന് നടത്താനിരിക്കുന്ന പരിശീലന പരിപാടി ബഹിഷ്‌കരിക്കാനാണ് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആഹ്വാനം. പരിശീലന പരിപാടി സമരം അട്ടിമറിക്കാനാണെന്ന് അസോസിയേഷന്‍ ആരോപിച്ചു. ഇത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം.




പാലിയേറ്റീവ് കെയർ ആക്‌ഷൻ പ്ലാൻ, പാലിയേറ്റീവ് കെയർ ഗ്രിഡ് എന്നിവയുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കാനാണ് നീക്കം. പരിപാടിയില്‍ എല്ലാ ആശാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. പങ്കെടുക്കുന്നവരുടെ ഹാജര്‍ വിവരം പരിശോധിക്കും.
എന്നാല്‍ അടിയന്തര പ്രാധാന്യമില്ലാത്ത പരിശീലന പരിപാടി യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്നത് സമരം പൊളിക്കാനാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഹെല്‍ത്ത് മിഷന്‍ ഭരണകക്ഷിയുടെ ചട്ടുകം ആകരുതെന്നാണ് വിമര്‍ശനം.