Rapper Vedan: ’പാഠ്യപദ്ധതിയിൽ വേടന്റെ പാട്ട് പിൻവലിക്കണം’ ; പരാതി നൽകി ബിജെപി സിൻഡിക്കേറ്റംഗം
BJP Member Complaint Vedan Song In Syllabus: സംഭവത്തിൽ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന് പരാതി നൽകി. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വേടൻ വരും തലമുറയ്ക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണെന്നും പരാതിയിൽ പറയുന്നു.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ പാട്ട് പാഠ്യവിഷയമാക്കിയതിനെതിരെ ബിജെപി സിൻഡിക്കേറ്റംഗം. വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിക്കാരനായ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റംഗം എ കെ അനുരാജ് രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന് പരാതി നൽകി. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വേടൻ വരും തലമുറയ്ക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണെന്നും പരാതിയിൽ പറയുന്നു.
വേടന്റെ പാട്ടുകളിലും നിലപാടുകളിലും ഭാരതീയസംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി പ്രകടമാണ് എന്നും ഒന്നിലധികം കേസുകള്‍ നേരിടുന്ന, കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ഹിരണ്‍ദാസ് മുരളിയുടെ പാട്ട് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു പ്രതിഷേധാര്‍ഹമാണെന്നു പരാതിയിൽ പറയുന്നു.
അനുകരണീയമല്ലാത്ത വഴികൾ പിന്തുടരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുമോ എന്ന് ആശങ്കയുണ്ടെന്നും ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും കത്തിൽ പറയുന്നു. മറ്റ് എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ കാമ്പുറ്റ രചനകൾ സിലബസിൽ ഉൾപ്പെടുത്തണമെന്നും അനുരാജ് ആവശ്യപ്പെടുന്നു.
Also Read:ജാതി സെൻസസ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും; എൻഎസ്‌എസ്
നാല് വർഷ ഡിഗ്രി കോഴ്സിന്റെ മൂന്നാം സെമസ്റ്റർ ബി എ മലയാള പുസ്തകത്തിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. താരതമ്യ പഠനത്തിനായി മൈക്കിൾ ജാക്സന്റെ റാപ്പ് സംഗീതത്തിനൊപ്പമാണ് വേടന്റെ റാപ്പ് സംഗീതവും നൽകിയിരിക്കുന്നത്. ‘ ഭൂമി ഞാൻ വാഴുന്നിടം ‘ എന്ന റാപ്പ് സംഗീതമാണ് പഠിക്കാനുള്ളത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന പ്രതിരോധ പ്രവത്തനമാണ് ഈ സംഗീതത്തിന്റെ ഉള്ളടക്കം. മൈക്കിൾ ജാക്സന്റെ ‘ ദെ ഡോണ്ട് കെയർ എബൗട്ട് അസ് ‘ എന്ന റാപ്പ് സംഗീതമാണ് ഉർപ്പെടുത്തിയിരിക്കുന്നത്.