Chottanikkara Girl Death: ചോറ്റാനിക്കരയില്‍ കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്; വീട്ടിൽ പൊതുദർശനം
Chottanikkara Pocso Survivor Girl Funeral : പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകും. വീട്ടിൽ പൊതുദർശനത്തിനു ശേഷം തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിൽ വച്ച സംസ്കാരം നടക്കും.

കൊച്ചി: എറണാകുളം ചോറ്റാനികരയിൽ കഴിഞ്ഞ ദിവസം മരിച്ച പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ എത്തിക്കും. ഇവിടെ നിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകും. വീട്ടിൽ പൊതുദർശനത്തിനു ശേഷം തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിൽ വച്ച സംസ്കാരം നടക്കും.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആൺ സുഹൃത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ചോറ്റാനിക്കരയിലെ പോക്സോ അതി ജീവിത മരണപ്പെട്ടത്. തലച്ചോറിന് ഗുരുതരമായി ക്ഷതം സംഭവിച്ച് പെൺകുട്ടി ബ്രെയിൻ ഡെത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ആറ് ദിവസമായി പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവിടെ വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് തുടർന്നത്.
Also Read:ചോറ്റാനിക്കരയിലെ പോക്സോ അതി ജീവിത മരണത്തിന് കീഴടങ്ങി
സംഭവത്തിൽ കുട്ടിയുടെ ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ലഹരിക്കടിമ അയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തലയോലപ്പറമ്പ് സ്വദേശി അനൂപാണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. എന്നാൽ പെണ്‍കുട്ടിയുടെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
കഴിഞ്ഞ മാസം 27-നായിരുന്നു പെൺകുട്ടിയെ വീട്ടിലെ കിടപ്പ് മുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. ആൺ സുഹൃത്ത് പെൺകുട്ടിയെ ക്രൂരമായി മർദ്ധിച്ചതാണ് കാരണം. പെൺകുട്ടിയുടെ ശരീരത്തിൽ ഇടിച്ചതിന്റെ പാടുകൾ കണ്ടെത്തിയതായി പോലീസ് പറയുന്നു. സംശയരോഗിയായിരുന്ന ഇയാൾ പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഉപദ്രവിച്ചത്. തലേദിവസം രാത്രി വീട്ടിലെത്തിയ ആൺ സുഹൃത്ത് പിറ്റെ ദിവസം പുലർച്ചെ നാല് മണിയോടെയാണ് മടങ്ങിയത്. സംഭവം ദിവസം പെൺകുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല.