Beypore Harbour: ബേപ്പൂർ ഹാർബറിൽ ബോട്ടിന് തീ പിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു
Kozhikode Fishing Boat Catches Fire: ഞാറാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എൻജിനിൽ നിന്നുമാണ് തീപടർന്നത്.

ബോട്ടിൽ തീ പടരുന്നതിന്റെ ദൃശ്യം (Image Credits: Social Media)
കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീ പിടിച്ചു. മൽസ്യത്തൊഴിലാളികളായ രണ്ടുപേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുൽ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്. 70 ശതമാനത്തോളം പൊള്ളലേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ പടർന്ന ഉടൻ ബോട്ടിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെട്ടു. ബോട്ട് പൂർണമായും കത്തി നശിച്ചു.
ശനിയാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. ലക്ഷദ്വീപ് കിൽത്തൻ സ്വദേശി ദിൽബാറിന്റെ ഉടമസ്ഥതിയിലുള്ള ‘അഹൽ ഫിഷറീസ്’ എന്ന ബോട്ടിനാണ് തീപിടിച്ചത്. ബേപ്പൂരിലേക്ക് രണ്ടു ദിവസം മുൻപാണ് ബോട്ട് എത്തിയത്. ഞാറാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എൻജിനിൽ നിന്നുമാണ് തീപടർന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ALSO READ: മുനമ്പത്തേത് നാലക്ഷരമുള്ള കിരാതം; വഖഫിനെതിരെയുള്ള പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി
ബോട്ടിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇന്ധനം നിറച്ച ബോട്ട് ആയതുകൊണ്ടുതന്നെ വളരെ വേഗത്തിൽ തീപടർന്നു. തീപിടിച്ച ഭാഗം കരയിലേക്കടുത്തത് വലിയ പരിഭ്രാന്തിയുണ്ടാക്കി. ഇതോടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ബോട്ടുകൾ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മീഞ്ചന്ത, ബീച്ച്, നരിക്കുനി, മുക്കം എന്നിവടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി.