Human Rights Commission: വ്യക്തമായി വായിക്കാനാകുന്ന കുറിപ്പടി നൽകാൻ ഡോക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകണം; മനുഷ്യാവകാശ കമ്മീഷൻ
സാധാരണക്കാർക്ക് വ്യക്തമായി വായിക്കുവാൻ സാധിക്കുന്ന കുറിപ്പടികൾ നൽകുവാൻ ഡോക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.കമ്മീഷന്റെ ജുഡീഷ്യൽ അംഗമായ ബൈജുനാഥ് ആണ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഡോക്ടർമാർക്ക് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു..........
കോഴിക്കോട്: ഡോക്ടർമാർ നൽകുന്ന കുറിപ്പടികളെ സംബന്ധിച്ചുള്ള ആശങ്കകളും വിമർശനങ്ങളും ഏറെ കാലമായുള്ളതാണ്. രോഗികളെ പോയിട്ട് ചില കുറിപ്പടികൾ കൊണ്ട് മരുന്ന് ഷാപ്പിൽ ചെന്നാൽ അവർക്ക് പോലും വായിച്ചാൽ മനസ്സിലാവാത്ത തരത്തിലുള്ള കുറിപ്പടികളാണ് പല ഡോക്ടർമാരും രോഗികൾക്ക് നൽകുന്നത്. ഇതിന് തടയിടാൻ ഒരുങ്ങുകയാണ് മനുഷ്യാവകാശ കമ്മീഷൻ. സാധാരണക്കാർക്ക് വ്യക്തമായി വായിക്കുവാൻ സാധിക്കുന്ന കുറിപ്പടികൾ നൽകുവാൻ ഡോക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷന്റെ ജുഡീഷ്യൽ അംഗമായ ബൈജുനാഥ് ആണ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഡോക്ടർമാർക്ക് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഓരോ കുറിപ്പടികളും വലിയ അക്ഷരത്തിൽ എഴുതേണ്ടത് രോഗിയുടെ സുരക്ഷയ്ക്ക് അത്യാവശ്യമായ കാര്യമാണെന്നും അവ്യക്തമായ കുറുപ്പടികൾ നൽകുന്നത് ഗുരുതരമായ നിയമലംഘനം ആണെന്നും വ്യക്തമാക്കി.
ALSO READ:വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
വ്യക്തമല്ലാത്ത കുറിപ്പടി നൽകി വയോധികന്റെ ജീവൻ അപകടത്തിൽ ആയ ഒരു സാഹചര്യം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ കീഴിലുള്ള ചെറുപ്പ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡോക്ടർ നൽകിയ കുറിപ്പടി വ്യക്തമാവാത്തതാണ് ഈ വലിയ അപകടം സംഭവിക്കാൻ കാരണമായത്. വിഷയത്തിൽ ഡിഎംഒ യുടെ നേതൃത്വത്തിൽ വിദഗ്ധസമിതിയെ രൂപീകരിക്കുകയും വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് ആണ് അവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നത്. കൂടാതെ പരാതിക്കാർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും തുടർ ചികിത്സ ആവശ്യമാണെങ്കിൽ അത് സൗജന്യമായി തന്നെ ഏർപ്പാടാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അട്ടപ്പാടിയിൽ ആംബുലൻസ് സേവനം ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ 24 മണിക്കൂറും സേവനം ഉറപ്പാക്കുന്ന ആംബുലൻസ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ മേഖലയിൽ പ്രത്യേക പരിഗണനയും കരുതലും ലഭിക്കേണ്ടവരാണ് അട്ടപ്പാടിയിലെ ജനങ്ങൾ. അത്യാവശ്യമായ ഘട്ടങ്ങളിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശുപാർശ. ആധുനികമായ ചികിത്സാ സൗകര്യം കൂടാതെ റഫറൽ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകാനുള്ള വിവിധതരം ആംബുലൻസുകളുടെ സേവനവും അട്ടപ്പാടിയിൽ ആവശ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. 24 മണിക്കൂറും ആംബുലൻസ് സേവനം ഉറപ്പാക്കണം, നിലവിലുള്ള എട്ട് ആംബുലൻസുകളും സർവീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം, ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി പിഎസ്‌സി നിയമനങ്ങൾക്ക് താമസം നേരിടുന്നുണ്ടെങ്കിൽ കരാർ നിയമനങ്ങളോ ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനങ്ങളോ നടത്തണമെന്നും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്.ഇതിനുപുറമേ കാലപ്പഴക്കം ഉള്ള വാഹനങ്ങൾ മാറ്റി പുതിയ വണ്ടികൾ വാങ്ങുവാനുള്ള നടപടി സ്വീകരിക്കണം വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആഭ്യന്തരവകുപ്പിന് കീഴിൽ പോലീസ് നിയന്ത്രണത്തിലുള്ള ആംബുലൻസ് സേവനം അനുവദിക്കുന്നത് പരിഗണിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും മനുഷ്യാവകാശ കമ്മീഷൻ മുന്നോട്ടുവയ്ക്കുന്നു.