Rajendra Vishwanath Arlekar: ‘ഗുരുപൂജ നമ്മുടെ സംസ്കാരത്തിന്റെ ഭാഗം, അതിൽ എന്താണ് തെറ്റ്?’; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
Guru Pooja controversy in Kerala schools: പാദപൂജ വിവാദത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ പോര് തുടരുകയാണ്. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: സ്കൂളുകളിലെ പാദ പൂജ വിവാദത്തിൽ പ്രതികരണവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതിൽ തെറ്റില്ലെന്നും ഗവർണർ പറഞ്ഞു. ബാലഗോകുലത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് വിമര്‍ശിക്കുന്നത്. കുട്ടികള്‍ സനാതന ധര്‍മ്മവും പൂജയും സംസ്‌കാരവും പഠിക്കുന്നതില്‍ എന്താണ് തെറ്റ്? ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടത്. അത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഗവർണർ പറഞ്ഞു.
ALSO READ: മാവേലിക്കരയിലെ സ്കൂളിൽ പാദ പൂജ; അധ്യാപകരുടെ കാലുകൾ വിദ്യാർത്ഥികളെക്കൊണ്ട് കഴുകിച്ചു
ചിലര്‍ അതിനെ എതിര്‍ക്കുന്നു. അവര്‍ ഏത് സംസ്‌കാരത്തില്‍ നിന്ന് വരുന്നതാണെന്ന് എനിക്ക് മനസിലാവുന്നില്ല. നമ്മള്‍ നമ്മുടെ സംസ്‌കാരത്തെ മറന്നാല്‍ നമ്മുടെ ആത്മാവിനെ മറക്കും. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. അവർക്ക് ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടത്. ഭാരതാംബയും ഗുരുപൂജയും ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവുമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
അതേസമയം, പാദപൂജ വിവാദത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ പോര് തുടരുകയാണ്. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഗുരുക്കളെ ബഹുമാനിക്കാന്‍ ആര്‍എസ്എസ് സംസ്‌കാരം പഠിപ്പിക്കേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു. പാദപൂജ നടത്തിയ സ്‌കൂളുകളിലേക്ക് നാളെ ഇടത് വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.