High Court: കാമുകന്‍ ബലാത്സംഗം ചെയ്ത് പതിനാറുകാരി ഗർഭിണിയായി; ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി
കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണു 16 വയസ്സുകാരി ഗർഭിണിയായത്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്.

ഹൈക്കോടതി (image credits: social media)
കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ 16 വയസ്സുകാരിക്കു ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥശിശു 26 ആഴ്ച പ്രായം കടന്ന സാഹചര്യത്തിലാണു ഹൈക്കോടതി അനുമതി നിഷേധിച്ചത്. കുട്ടിയെ ദത്തുനല്‍കാൻ അതിജീവിതയുടെ വീട്ടുകാർക്കു താൽപര്യമാണെങ്കിൽ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരിനോടു ജസ്റ്റിസ് വി.ജി.അരുൺ നിർദേശിച്ചു.
കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണു 16 വയസ്സുകാരി ഗർഭിണിയായത്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്. അപ്പോഴേക്കും ഗർഭസ്ഥശിശു 25 ആഴ്ചയും 6 ദിവസവും പിന്നിട്ടിരുന്നു. തുടർന്ന് ഈ മാസം 22നാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യുൽപാദനം നടത്താനുള്ള അവകാശം സ്ത്രീയുടേതാണെന്നും ഗർഭം വേണോ എന്നു തീരുമാനിക്കുന്നതു വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി ഉത്തരവുള്ള കാര്യം ഹർജിക്കാർ ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായത് അതിജീവിതയെ ശാരീരികവും മാനസികവുമായി ബാധിച്ചിട്ടുണ്ട് എന്നും വാദിച്ചു.
തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയോട് അതിജീവിതയെ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നിർദേശപ്രകാരം പരിശോധനയിൽ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഗര്‍ഭഛിദ്രം നടത്തുകയാണെങ്കില്‍ പോലും കുട്ടിയെ ജീവനോടെയേ പുറത്തെടുക്കാന്‍ സാധിക്കൂ എന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് പരിഗണിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതി മാതാപിതാക്കൾ സമർപിച്ച ഹര്‍ജി തള്ളുകയായിരുന്നു.
മെഡിക്കല്‍ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമം അനുസരിച്ച് 20 ആഴ്ച വരെയാണു ഗർഭഛിദ്രം നടത്താനുള്ള അനുമതി. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ വിദഗ്ധ മെഡിക്കൽ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ 24 ആഴ്ച വരെ ഗർഭഛിദ്രം നടത്താൻ സാധിക്കും. സ്ത്രീയുടെ ശരീരത്തിന്മേൽ അവർക്കാണ് അവകാശമെന്നത് ശരിയാകുമ്പോഴും ഗർഭഛിദ്ര നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് കോടതി വിധിന്യായത്തിൽ ആരാഞ്ഞു.