Husband Kills Wife in Idukki: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം; നെടുങ്കണ്ടത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ
Husband Arrested for Killing Migrant Worker Wife in Idukki: മധ്യപ്രദേശ് സ്വദേശിനിയായ സരസ്വതിയെ തിങ്കളാഴ്ച രാവിലെ ആണ് കോമ്പയാറിലെ ഏലത്തോട്ടത്തിന് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നെടുങ്കണ്ടം (ഇടുക്കി): അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടം കോമ്പയാറിൽ ആണ് സംഭവം നടന്നത്. മധ്യപ്രദേശ് സ്വദേശിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രാജേഷിനെ നെടുങ്കണ്ടം പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
മധ്യപ്രദേശ് സ്വദേശിനിയായ സരസ്വതിയെ തിങ്കളാഴ്ച രാവിലെ ആണ് കോമ്പയാറിലെ ഏലത്തോട്ടത്തിന് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം സരസ്വസ്തിയും ഭർത്താവ് രാജേഷും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ രാജേഷ് സരസ്വതിയെ ക്രൂരമായി മർദിച്ചു.
ബഹളം കേട്ട് സ്ഥലത്തെത്തിയ ഏലത്തോട്ടത്തിന്റെ സൂപ്പർവൈസർ ആണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കാൻ ഒരുങ്ങിയെങ്കിലും അവരുടെ കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ മദ്യലഹരി വിട്ട ശേഷം ഇവരെ രാവിലെ സ്റ്റേഷനിൽ എത്തിക്കാമെന്ന് ഉറപ്പ് നൽകി. ഇതോടെ പോലീസ് സംഘം തിരികെ മടങ്ങുകയായിരുന്നു.
സരസ്വതിയും ഭർത്താവ് രാജേഷും ഒരാഴ്ച മുൻപാണ് കോമ്പയാറിൽ ജോലിക്കെത്തിയത്. കൃഷിയിടത്തിന് സമീപമുള്ള വീട്ടിലാണ് ഇരുവരും കഴിഞ്ഞ രണ്ട് ദിവസമായി താമസിച്ചു വരുന്നത്. ഇന്നലെ പോലീസ് മടങ്ങിയതിന് ശേഷം രാജേഷ് വീണ്ടും സരസ്വതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ രാജേഷിന്റെ മൊബൈൽ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മദ്യലഹരിയിൽ ഉള്ള രാജേഷ് ഇതുവരെ കൊലപാതകം നടത്തിയെന്ന് പോലീസിനോട് സമ്മതിച്ചിട്ടില്ല. രാജേഷിനും സരസ്വതിക്കും മധ്യപ്രദേശിൽ വേറെ കുടുംബം ഉണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും ഉൾപ്പടെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തിയ ശേഷം സരസ്വതിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.