Nattika Constituency Election 2026: വിവാദങ്ങള്‍ കെട്ടടങ്ങാത്ത നാട്ടിക; ‘ചെങ്കോട്ട’യുടെ വിധി മാറ്റുമോ മുകുന്ദന്റെ മുന്നണി മാറ്റം?
Kerala Nattika Elections 2026: നാട്ടികയിലെ പോരാട്ടം ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. സിപിഐയില്‍ നിന്നു പുറത്താക്കിയ നിലവിലെ എംഎല്‍എ സിസി മുകുന്ദനാണ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മുന്‍ എംഎല്‍എ ഗീതാ ഗോപി എല്‍ഡിഎഫിനായി ജനവിധി തേടും. സുനില്‍ ലാലൂരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.ശക്തമായ പ്രചാരണങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍ സജീവമാണ്.
ഇടതുപക്ഷത്തെ ഇത്രമാത്രം നെഞ്ചോട് ചേര്‍ത്ത, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി യുഡിഎഫിന് കിട്ടാക്കനിയായി മാറിയ മണ്ഡലം. അതാണ് തൃശൂര്‍ ജില്ലയിലെ നാട്ടിക. കാര്യമായ ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കാത്തതുകൊണ്ട് ഏതാനും നാളുകള്‍ മുമ്പ് വരെ നാട്ടിക അത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ അവസാന നിമിഷം സംഭവിച്ച ചില അപ്രതീക്ഷിത വഴിത്തിരിവുകള്‍ നാട്ടികയെയും ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എ മുന്നണി മാറി മത്സരിക്കുന്ന ഏക മണ്ഡലം.
28,431 വോട്ടുകള്‍ക്കാണ് 2021-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിസി മുകുന്ദന്‍ വിജയിച്ചത്. 72,930 വോട്ടുകളാണ് മുകുന്ദന്‍ നേടിയത്. രണ്ടാമതെത്തിയ കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ ലാലൂരിന് 44,499 വോട്ടുകളെ നേടാനായുള്ളൂ. ബിജെപിയുടെ ലോജനന്‍ അമ്പാട്ട് 33,716 വോട്ടുകള്‍ നേടി.
സിപിഐയില്‍ നിന്നു പുറത്താക്കപ്പെട്ട മുകുന്ദന്‍, ബിജെപിയില്‍ ചേര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതാണ് ഇത്തവണ നാട്ടികയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഏറെ നാളായി സിപിഐ നേതൃത്വവുമായി മുകുന്ദന്‍ അകല്‍ച്ചയിലായിരുന്നു.
Also Read: Kerala Assembly Election 2026: ഒറ്റപ്പാലം ആർക്കൊപ്പം നിൽക്കും, ചായ്‌വ് ഇടത്തേക്കോ വലത്തേക്കോ?
മുന്‍ എംഎല്‍എ ഗീതാ ഗോപിയെ ഇത്തവണ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുകുന്ദന്‍ ഉന്നയിച്ചത്. ഗീതാ ഗോപിയുടേത് ‘പേയ്‌മെന്റ് സീറ്റ്’ ആണെന്നായിരുന്നു മുകുന്ദന്റെ ആരോപണം. സിപിഐയില്‍ നിന്നു പുറത്താക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍ ചേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ മുകുന്ദന്‍ നീക്കം നടത്തിയെങ്കിലും അത് നടന്നില്ല. തുടര്‍ന്നാണ് അദ്ദേഹം ബിജെപിയുടെ ഭാഗമാകുന്നത്.
എല്‍ഡിഎഫ് പ്രതീക്ഷയില്‍
2011-ലും, 2016-ലും നാട്ടികയില്‍ വിജയിച്ച ഗീതാ ഗോപിയെയാണ് സിപിഐ ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. 2011-ല്‍ 16,054 വോട്ടുകള്‍ക്കും, 2016-ല്‍ 26,777 വോട്ടുകള്‍ക്കും ഗീതാ ഗോപി ജയിച്ചു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും സിപിഐ സ്ഥാനാര്‍ത്ഥികള്‍ ഇവിടെ ഭൂരിപക്ഷം വര്‍ധിപ്പിച്ചിരുന്നു. ഇത്തവണയും മറിച്ചൊന്നും സംഭവിക്കില്ലെന്നാണ് ഇടതുക്യാമ്പിന്റെ കണക്കുകൂട്ടല്‍.
അട്ടിമറിക്കാന്‍ യുഡിഎഫ്
2021-ലെ തോല്‍വിക്ക് പകരം വീട്ടാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സുനില്‍ ലാലൂരിന്റെ ശ്രമം. ശക്തമായ പ്രചാരണ പരിപാടികളുമായി സുനില്‍ മണ്ഡലത്തില്‍ സജീവമാണ്. ഇടതുമുന്നണിയിലെ പേയ്‌മെന്റ് സീറ്റ് വിവാദമടക്കം യുഡിഎഫ് ഇവിടെ ആയുധമാക്കുന്നുണ്ട്. ഇത്തവണ അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കരുത്ത് കാട്ടാന്‍ എന്‍ഡിഎ
മണ്ഡലത്തില്‍ അവസാന നിമിഷം സംഭവിച്ച ട്വിസ്റ്റുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി ഇവിടെ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ നാട്ടികയ്ക്ക് ഏറെ സുപരിചിതനായ മുകുന്ദനിലൂടെ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനാകുമെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ കണക്കുകൂട്ടല്‍.