Wayanad Landslides : വയനാട്ടില്‍ 1200 കോടിയുടെ നഷ്ടം; ദുരിതബാധിതരുടെ പുനരധിവാസത്തിനു മുന്‍ഗണന നൽകണമെന്ന് ഹൈക്കോടതി
Rs 1200 crore loss in Wayanad landslide: വയനാട് 1200 കോടി രൂപയുടെ പ്രാഥമിക നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പ്രഥമികമായ ഏകദേശ കണക്കുമാത്രമാണ്. കൃത്യമായ കണക്കുകൾ പിന്നാലെയെത്തും.
കൊച്ചി: വയനാട്ടിൽ ഉരുളുപൊട്ടലിൽ 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നുള്ള കണക്കുമായി സർക്കാർ. പ്രാഥമികമായി കണക്കാക്കിയിരിക്കുന്ന വിവരമാണിത്. ഈ കണക്ക് സർക്കാർ ഹൈക്കോടതിയിലാണ് സമർപ്പിച്ചത്. വൈകാതെ പൂർണമായ കണക്കുകൾ സമർപ്പിക്കാൻ കഴിയുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ദുരിതബാധിതരുടെ പുനരധിവാസത്തിനു മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന നിർദ്ദേശമാണ് ഹൈക്കോടതി പ്രധാനമായും നൽകിയത്.
സമാനമായ ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ഇതിനൊപ്പം ഉണ്ടാവണമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കണക്കുകൾ അവതരിപ്പിച്ചതിനു പിന്നാലെ വയനാട്ടിലെ ഉരുൾപൊട്ടലിന്റെ കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. പുനരധിവാസ കാര്യങ്ങൾ പൂർത്തിയാകുന്നതിനൊപ്പം മറ്റു സ്ഥലങ്ങളിലെ സാഹചര്യങ്ങൾ കൂടി വിലയിരുത്തണം. വയനാട്ടിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ പഠിച്ചും വിലയിരുത്തിയും ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണം എന്ന നിർദേശവും ഹൈക്കോടതി മുന്നോട്ടുവെച്ചു. ഇതിനൊപ്പം നിരവധി നിർദ്ദേശങ്ങളും ഉണ്ടായിരുന്നു.
ALSO READ – ചക്രവാതച്ചുഴിയിൽ പെട്ട് കേരളം: ഈ ആഴ്ച മഴ കനക്കും
വയനാട് 1200 കോടി രൂപയുടെ പ്രാഥമിക നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പ്രഥമികമായ ഏകദേശ കണക്കുമാത്രമാണ്. കൃത്യമായ കണക്കുകൾ പിന്നാലെയെത്തും. 4 പാലങ്ങൾ, 209 കടകൾ, 100 മറ്റു കെട്ടിടങ്ങൾ, 2 സ്‌കൂളുകൾ, 1.5 കിലോമീറ്റർ ഗ്രാമീണ റോഡുകൾ, 124 കിലോമീറ്റർ വൈദ്യുതിലൈൻ, 626 ഹെക്ടർ കൃഷി ഭൂമി എന്നിവയാണ് നഷ്ടപ്പെട്ടതെന്നാണ് ഏകദേശ വിവരം.
കേസിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം, ദേശീയ പാത അതോറിറ്റി, കേന്ദ്ര ജല കമ്മിഷൻ, ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, നാഷനൽ റിമോട്ട് സെൻസിങ് സെന്റർ എന്നിവരെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. 1055 വീടുകളാണ് സംഭവത്തിൽ താമസിക്കാൻ കഴിയാത്ത വിധം നശിച്ചത്. ദുരന്തത്തിൽ 231 പേർ മരിച്ചിട്ടുണ്ട്.
ഇതിനു പുറമേ 128 പേരെ കാണാതായതായും കണക്കുകൾ സൂചിപ്പിക്കുന്നു. 178 പേരുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയിട്ടുണ്ട്. തിരിച്ചറിയാത്ത 53 മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത്. ഇത് വേണ്ടവിധം സംസ്കരിച്ചിട്ടുണ്ട്. 202 ശരീര ഭാഗങ്ങളാണ് വയനാട് ജില്ലാ ഭരണകൂടത്തിന്റെ പക്കലുള്ളതായാണ് കണക്ക്. ആളുകളെ തിരിച്ചറിയുന്നതിനായി 91 പേരുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ചു. ഇതിൽ 7 എണ്ണം ഫൊറൻസിക് പരിശോധനയക്ക് അയച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു.