Kerala Weather alert: കേരളത്തിൽ ചൂട് കടുക്കുന്നു, ഉഷ്ണതരംഗ സാധ്യത: കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Orange Alert Issued for 3 Districts as Temperatures Soar to High: കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ താപനില 38°C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഈ ജില്ലകളിലെല്ലാം ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ താപനില 36°C വരെ ഉയരാനാണ് സാധ്യത. ഇവിടെയും യെല്ലോ അലർട്ട് നിലവിലുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി ‘ഉഷ്ണതരംഗം സ്ഥിരീകരിച്ചു. ഈ ജില്ലകളിൽ വരും ദിവസങ്ങളിലും താപനില സാധാരണയേക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്താൻ സാധ്യതയുള്ളത് പാലക്കാടാണ്. ഇവിടെ താപനില 41°C വരെ ഉയർന്നേക്കാമെന്നതിനാൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലും ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. താപനില 40°C വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
Also read- കുടയെടുത്തോ, മഴ ഉണ്ടെന്നേ…. ചൂടും രക്ഷയില്ല, ഇന്നത്തെ കാലാവസ്ഥ
കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ താപനില 38°C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഈ ജില്ലകളിലെല്ലാം ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ താപനില 36°C വരെ ഉയരാനാണ് സാധ്യത. ഇവിടെയും യെല്ലോ അലർട്ട് നിലവിലുണ്ട്.
സർക്കാർ ഏർപ്പെടുത്തിയ പ്രധാന നിയന്ത്രണങ്ങൾ
കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയും വിദ്യാഭ്യാസ വകുപ്പും അടിയന്തര നടപടികൾ സ്വീകരിച്ചു. സ്കൂളുകളിലെ അവധിക്കാല ക്ലാസുകൾ, ക്യാമ്പുകൾ എന്നിവ പൂർണ്ണമായും നിർത്തിവെക്കാൻ ഉത്തരവിട്ടു. ഇത് സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾക്ക് ഒരുപോലെ ബാധകമാണ്.
നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിലുള്ള ജോലിയിൽ ഏർപ്പെടുന്നവർക്ക് ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ വിശ്രമം നിർബന്ധമാക്കി. മൂല്യനിർണ്ണയ ക്യാമ്പുകളിൽ കുടിവെള്ളം, വായുസഞ്ചാരം, പ്രാഥമിക സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ പ്രത്യേക നിർദ്ദേശം നൽകി.
മഴ സാധ്യതയും അന്തരീക്ഷ മാറ്റവും
സംസ്ഥാനം ഉഷ്ണതരംഗത്തിന്റെ പിടിയിലാണെങ്കിലും മലയോര മേഖലകളിൽ ആശ്വാസമായി ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഈ മഴ ചൂട് കുറയ്ക്കാൻ കാര്യമായി സഹായിക്കില്ല. മറിച്ച്, അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിക്കുന്നത് ശരീരം കൂടുതൽ വിയർക്കുന്നതിനും തളർച്ചയ്ക്കും കാരണമായേക്കാം.
സുരക്ഷാ നിർദ്ദേശങ്ങൾ
- ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ടും ധാരാളം വെള്ളം കുടിക്കുക. ഒആർഎസ് (ORS), സംഭാരം, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുക.
- പകൽ 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ കുടയും തൊപ്പിയും ഉപയോഗിക്കുക.
- കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
- എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
- ചൂട് മൂലമുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.