Kerala Rain Alert: ഇന്നു മാത്രമല്ല നാളെയും ഇടിമിന്നലിനെ പേടിക്കണം, നാളെ മഴ ആർക്കെല്ലാം?
Kerala summer rain alert: മാർച്ച് അവസാനത്തോടെ മഴ വീണ്ടും ശക്തിപ്പെടുമെന്നും ഏപ്രിലിൽ സംസ്ഥാനത്ത് മികച്ച രീതിയിലുള്ള വേനൽമഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.

Rain Alert (1)
തിരുവനന്തപുരം: കേരളത്തിൽ വേനൽമഴ ശക്തിപ്രാപിക്കുന്നു. തെക്കേ ഇന്ത്യയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴിയാണ് സംസ്ഥാനത്ത് നിലവിലെ മഴയ്ക്ക് പ്രധാന കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. വായുമണ്ഡലത്തിലെ താഴ്ന്ന മർദ്ദാവസ്ഥയെത്തുടർന്ന് അറബിക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റ് കേരള തീരത്തേക്ക് എത്തിയതോടെയാണ് മഴ വ്യാപകമായത്. ഇന്നത്തെപ്പോലെ തന്നെ നാളെയും മറ്റന്നാളും കേരളത്തിലെ എല്ലാ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാധാരണയായി തെക്കൻ കേരളത്തിൽ ലഭിക്കാറുള്ള വേനൽമഴ ഇത്തവണ വടക്കൻ ജില്ലകളിലാണ് കൂടുതൽ ശക്തമാകുന്നത് എന്നും വിദഗ്ധർ പറയുന്നുണ്ട്. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് വെതർമാൻ കേരളയുടെ മുന്നറിയിപ്പിലുള്ളത്. മലപ്പുറം ഉൾപ്പെടെയുള്ള മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷവും രാത്രിയിലുമായിരിക്കും മഴ കൂടുതൽ ശക്തമാകുക.
ചക്രവാതചുഴിയും മഴയുടെ സ്വാധീനവും
ചക്രവാതചുഴി രൂപപ്പെട്ടതോടെ കാറ്റുകൾ ചുറ്റിത്തിരിയുകയും താഴ്ന്ന മർദ്ദപ്രദേശത്തേക്ക് വൻതോതിൽ ഈർപ്പം എത്തിക്കുകയും ചെയ്യുന്നു. ഇത് മേഘങ്ങളുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് കാരണമാകുന്നു. ഇതിന്റെ ഫലമായാണ് ഇടിമിന്നലോടു കൂടിയ മഴ പെയ്യുന്നത്. വരും ദിവസങ്ങളിലും ഈ സാഹചര്യം തുടരുമെന്നാണ് പ്രവചനം. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ട്. ബുധനാഴ്ച മഴ ഏറ്റവും കൂടുതൽ പ്രദേശങ്ങളിൽ ശക്തിപ്രാപിച്ചേക്കാം. വെള്ളിയാഴ്ച മുതൽ മഴയുടെ തീവ്രത കുറയുമെങ്കിലും മധ്യ-തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും.
ALSO READ: കൊടുംചൂടിന് വിട, ഉഗ്രൻ മഴ വരുന്നുണ്ടേ… കാലാവസ്ഥ ഇങ്ങനെ
മാർച്ച് അവസാനത്തോടെ മഴ വീണ്ടും ശക്തിപ്പെടുമെന്നും ഏപ്രിലിൽ സംസ്ഥാനത്ത് മികച്ച രീതിയിലുള്ള വേനൽമഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. ഉച്ചയ്ക്ക് ശേഷമുള്ള മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.