Kerala Trawling: ട്രോളിങ് അവസാനിക്കുന്നു; കേരളത്തില്‍ ഇനി ചാകരയുടെ കാലം
Kerala Trawling Ban To End Today: തൊഴിലാളികള്‍ എല്ലാം തന്നെ തങ്ങളുടെ മത്സ്യബന്ധന ബോട്ടുകളുടെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ്. രണ്ട് ദിവസം മുമ്പ് തന്നെ ബോട്ടുകളില്‍ ഐസ് നിറച്ച് തുടങ്ങി.

പ്രതീകാത്മക ചിത്രം
കൊല്ലം: കേരളത്തില്‍ 52 ദിവസം നീണ്ടുനിന്ന ട്രോളിങ് ഇന്ന് അവസാനിക്കും. ജൂലൈ 31 വ്യാഴാഴ്ച അര്‍ധരാത്രി ചങ്ങലപ്പൂട്ടുകള്‍ തുറക്കും. ട്രോളിങ് അവസാനിക്കാനിരിക്കെ അവസാനഘട്ട ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികള്‍. പ്രതീക്ഷയുടെ വള്ളങ്ങളുമായി അവര്‍ അര്‍ധരാത്രി മുതല്‍ കടലിലേക്ക് പോകും.
തൊഴിലാളികള്‍ എല്ലാം തന്നെ തങ്ങളുടെ മത്സ്യബന്ധന ബോട്ടുകളുടെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ്. രണ്ട് ദിവസം മുമ്പ് തന്നെ ബോട്ടുകളില്‍ ഐസ് നിറച്ച് തുടങ്ങി. ഐസ് മാത്രമല്ല, ഡീസല്‍, കുടിവെള്ളം എന്നിവയെല്ലാം ബോട്ടുകളില്‍ റെഡി.
ജൂണ്‍ ഒന്‍പതിനാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്. അന്ന് ബോട്ടുകളില്‍ നിന്ന് അഴിച്ചുമാറ്റിയ വലകള്‍, ജിപിഎസ്, വാക്കിടോക്കി, വയര്‍ലെസ് സെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് സാമഗ്രകളും ഘടിപ്പിച്ചു. ബോട്ടിന്റെ പെയിന്റിങ് ജോലികളും പൂര്‍ത്തിയായി.
എന്നാല്‍, ട്രോളിങ് നിരോധനം നിലവില്‍ വരുന്നതിന് മുമ്പേ മത്സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ കാലം ആരംഭിച്ചിരുന്നു. കനത്ത കാറ്റും മഴയും മത്സ്യബന്ധനം നടത്തുന്നതിന് വെല്ലുവിളിയായി. ഇത് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് അവര്‍ക്കുണ്ടാക്കിയത്.
Also Read: Trawling Ban: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം; നിയന്ത്രണം ഇന്ന് അർധരാത്രിമുതൽ
ട്രോളിങ് നിരോധിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെല്ലാം തിരിച്ചെത്തി കഴിഞ്ഞു. അതേസമയം, കൊല്ലത്ത് ഹാര്‍ബറുകള്‍ വീണ്ടും സജീവമായെങ്കിലും ഹാര്‍ബര്‍ പ്ലാറ്റ്‌ഫോമില്‍ അറ്റക്കുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.