Kochi Ship Accident: തീരത്തടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും, ഇറക്കുമതിച്ചുങ്കവും ചുമത്തും, നടപടികൾ ഇങ്ങനെ
Customs to Take Sunken Containers in Kerala: ഇതുവരെ 27 കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞത്. ഇതിൽ നാലെണ്ണത്തിൽ അപകടകരമല്ലാത്ത വസ്തുക്കളും, ബാക്കിയുള്ളവ ഒഴിഞ്ഞ കണ്ടെയ്‌നറുകളുമാണ്. ജനങ്ങൾ കണ്ടെയ്‌നറുകൾക്ക് സമീപം പോകരുതെന്നും ജാഗ്രത തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊച്ചി: കേരള തീരത്ത് അടിഞ്ഞ കപ്പൽ കണ്ടെയ്‌നറുകൾ പിടിച്ചെടുക്കുമെന്ന് കസ്റ്റംസ്. ഈ കണ്ടെയ്‌നറുകളിലെ സാധനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും എന്നാണ് വിവരം. 1962 ലെ കസ്റ്റംസ് ആക്ട് സെക്ഷൻ 21 അനുസരിച്ചാണ് ഈ നടപടി. കടലിൽ നിന്ന് ഒഴുകി കരയ്‌ക്കെത്തുന്ന വസ്തുക്കൾക്ക് നികുതി ചുമത്തണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്.
കപ്പലിന്റെ ഉടമസ്ഥരായ എം.എസ്.സി (M S C) കമ്പനി ചുങ്കം അടച്ച് സാധനങ്ങൾ ഏറ്റെടുക്കണം. അല്ലാത്ത പക്ഷം ഇവ കണ്ടുകെട്ടുമെന്ന് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കണ്ടെയ്‌നറുകൾ അടിഞ്ഞ സ്ഥലങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മഹസർ തയ്യാറാക്കി ഏറ്റെടുക്കും. തീരദേശത്ത് കസ്റ്റംസ് മറൈൻ പട്രോൾ ബോട്ടുകൾ നിരീക്ഷണം ശക്തമാക്കും.
Also Read – കൊല്ലം തീരത്തേക്ക് കൂടുതൽ കണ്ടെയ്നറുകൾ; അതീവ ജാഗ്രതയിൽ തീരദേശം; പരിശോധനയ്ക്ക് കേന്ദ്രസംഘം
ശക്തികുളങ്ങരയിൽ അടിഞ്ഞ കണ്ടെയ്‌നറുകൾ ബോട്ടുകൾ ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോർട്ടിലേക്ക് മാറ്റും. റോഡ് മാർഗം കൊണ്ടുപോകുന്നത് പ്രയാസകരമായതിനാലാണ് കടൽമാർഗമുള്ള നീക്കം. ഇതുവരെ 27 കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞത്. ഇതിൽ നാലെണ്ണത്തിൽ അപകടകരമല്ലാത്ത വസ്തുക്കളും, ബാക്കിയുള്ളവ ഒഴിഞ്ഞ കണ്ടെയ്‌നറുകളുമാണ്. ജനങ്ങൾ കണ്ടെയ്‌നറുകൾക്ക് സമീപം പോകരുതെന്നും ജാഗ്രത തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊച്ചി തീരത്തുനിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട ലൈബീരിയൻ പതാക വഹിക്കുന്ന എം.എസ്.സി എൽസ 3 (MSC ELSA 3) എന്ന ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്‌നറുകളാണ് തീരത്തേക്ക് ഒഴുകിയെത്തിയത്. ഈ കപ്പൽ ശനിയാഴ്ച വൈകുന്നേരം ചരിഞ്ഞുതുടങ്ങുകയും ഞായറാഴ്ച രാവിലെ പൂർണ്ണമായും മുങ്ങുകയുമായിരുന്നു.കപ്പലിൽ ആകെ 640 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നു.
ഇതിൽ 13 എണ്ണം അപകടകരമായ വസ്തുക്കളും (Hazardous cargo) 12 എണ്ണം കാൽസ്യം കാർബൈഡും അടങ്ങിയ കണ്ടെയ്‌നറുകളായിരുന്നു. ബാക്കി 73 എണ്ണം ഒഴിഞ്ഞ കണ്ടെയ്‌നറുകളാണെന്നും റിപ്പോർട്ടുകളുണ്ട്. കാൽസ്യം കാർബൈഡ് കടൽവെള്ളവുമായി കലരുമ്പോൾ അസറ്റിലീൻ വാതകം പുറത്തുവിടുകയും അത് അതീവ ജ്വലനശേഷിയുള്ളതുമാണ്. ഇത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാണ്.