Kollam Student Shock Death: ‘ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും’; മിഥുൻ്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
Kollam Student Shock Death: അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മിഥുൻ, മുഖ്യമന്ത്രി പിണറായി വിജയൻ
കൊല്ലം: എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം അങ്ങേയറ്റം ദു:ഖകരമാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ രേഖപ്പെടുത്തി.
‘മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന ബന്ധുക്കളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.അനുശോചനം രേഖപ്പെടുത്തുന്നു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന്’ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം മിഥുൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കുട്ടി മരിക്കാൻ ഇടയായ സംഭവത്തിൽ കെഎസ്ഇബിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിയെന്ന് മന്ത്രി സമ്മതിച്ചു. ഷെഡ് കെട്ടുമ്പോൾ കെഎസ്ഇബിയിൽ നിന്നും അനുമതി തേടാതിരുന്നത് സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച മിഥുൻ. ഷെഡിൻ്റെ മുകളിൽ വീണ ചെരുപ്പ് എടുക്കാൻ പോയതായിരുന്നു മിഥുൻ. വൈദ്യുതി കമ്പി താഴ്ന്ന കിടക്കുകയായിരുന്നു. ഉയർന്നപ്പോൾ വൈദ്യുതി കമ്പയിൽ തട്ടി വിദ്യാർത്ഥിക്ക് ഷോക്കേൽക്കുകയായിരുന്നു.