Kottayam medical collage : കേരളത്തിൽ ആദ്യത്തെ ടെസ്റ്ട്യൂബ് ശിശു ജനിച്ചത് ഇവിടെ… കോട്ടയം മെഡിക്കൽ കോളേജിന്റെ ചരിത്രം
Kottayam Medical College history: സർക്കാർ തലത്തിൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ക്ലിനിക് ആരംഭിച്ചതും ഇവർക്കായി വിവിധ തരത്തിലുള്ള ശാസ്ത്രക്രിയകൾ ആരംഭിച്ചതും ചരിത്രം. കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യത്തെ കാർഡിയാക് പുനരധിവാസ കേന്ദ്രവും ഇവിടെ തന്നെ.

ഗാന്ധിനഗർ: അടുത്തിടെ കെട്ടിടം തകർന്നു വീണ വാർത്തകളിൽ ഇടംപിടിച്ച കോട്ടയം മെഡിക്കൽ കോളേജ് എല്ലാവരുടെയും ചർച്ചകളിൽ നിറയുകയാണ്. അധികൃതരുടെ അനാസ്ഥയും മറ്റു പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനിടയിൽ അറിയാതെപോലും ആരും കോട്ടയം മെഡിക്കൽ കോളേജിന്റെ ചികിത്സാപിഴയെ കുറിച്ച് പറയുന്നതായി അധികം കേൾക്കുന്നില്ല. മറ്റു മെഡിക്കൽ കോളേജുകളിൽ നിന്ന് വ്യത്യസ്തമായി നിരവധി റെക്കോർഡുകളും മഹത്തായ ഒരു ചരിത്രവും കോട്ടയം മെഡിക്കൽ കോളേജിനുണ്ട്.
ചരിത്രം ഇങ്ങനെ
1962 ൽ കേരളത്തിലെ മൂന്നാമത്തെ മെഡിക്കൽ കോളേജ് ആയിട്ടാണ് കോട്ടയത്ത് മെഡിക്കൽ കോളേജ് സ്ഥാപിതമായത്. അന്ന് ആർ ശങ്കർ ആയിരുന്നു മുഖ്യമന്ത്രി. അദ്ദേഹം അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന എംപി ഗോവിന്ദൻ നായരുടെ സാന്നിധ്യത്തിൽ മെഡിക്കൽ കോളേജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
1962 മുതൽ 70 വരെ കോട്ടയം ജില്ലാ ആശുപത്രിയിലായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. പിന്നീട് ഗാന്ധിനഗർ എന്നറിയപ്പെടുന്ന ആർപ്പുക്കര ക്യാമ്പസിലേക്ക് ഘട്ടം ഘട്ടമായി പ്രവർത്തനം മാറ്റി. 1975 -ഓടെ കുട്ടികളുടെ ആശുപത്രിയായ ഐ സി എച്ച് സ്ഥാപിക്കുന്നതിനായി സമീപത്തെ ഇ എസ് ഐ ആശുപത്രിയിൽ ഏറ്റെടുത്തു.
വളർന്ന വഴി
265 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന മെഡിക്കൽ കോളേജ് ക്യാമ്പസ് ഇന്ന് ഒരു ചെറിയ ടൗൺഷിപ്പ് ആണ്. 1985 പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആരംഭിക്കുകയും 96-ൽ സെൻട്രൽ ലൈബ്രറി ഉൾപ്പെടെയുള്ള സി ബ്ലോക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു. ബിരുദാനന്തര ബിരുദ കോഴ്സുകൾ അതായത് എം ഡി, എംഎസ് കോഴ്സുകൾ 1973- 74 വർഷങ്ങളിലാണ് ആരംഭിച്ചത്.
Also read – നിപ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
2006 ആയപ്പോഴേക്കും പ്രതിവർഷം 150 ഓളം മെഡിക്കൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന നിലയിലേക്ക് മെഡിക്കൽ കോളേജ് മാറി. നിലവിൽ 175 എംബിബിഎസ് വിദ്യാർത്ഥികളാണ് ഒരോ വർഷവും ഇവിടെ പ്രവേശനം നേടുന്നത്.
റെക്കോർഡുകൾ
2018 ക്യാൻസർ ചികിത്സയ്ക്കുള്ള ലീനിയർ ആക്സിലറേറ്റർ, ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള പുതിയ കാർഡിയോ തെറാപിക് ബ്ലോക്ക്, പ്രസവ ചികിത്സക്കും ഗൈനക്കോളജിക്കും ഉള്ള പുതിയ ബ്ലോക്ക് എന്നിവ ഉദ്ഘാടനം ചെയ്തിരുന്നു. ആദ്യമായി ആയിരത്തിലധികം ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ നടത്തിയ ഏഷ്യയിലെ ആദ്യത്തെ സ്ഥാപനം കൂടിയാണ് കോട്ടയം മെഡിക്കൽ കോളേജ്.
കൂടാതെ സർക്കാർ തലത്തിൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ക്ലിനിക് ആരംഭിച്ചതും ഇവർക്കായി വിവിധ തരത്തിലുള്ള ശാസ്ത്രക്രിയകൾ ആരംഭിച്ചതും ചരിത്രം.
കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യത്തെ കാർഡിയാക് പുനരധിവാസ കേന്ദ്രവും ഇവിടെ തന്നെ. ഇവിടുത്തെ പ്രസവചികിത്സ വിഭാഗത്തിലാണ് കേരളത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് പിറന്നു വീണത് എന്നത് പ്രത്യേകം ഓർത്ത് വയ്ക്കേണ്ട റെക്കോർഡ് ആണ്.
2024ൽ അഞ്ച് വയസ്സുള്ള ഒരു കുട്ടിയുടെ കരൾ മാറ്റിവെച്ച് ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിക്കാനും ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രിയായി മാറാനും കോട്ടയം മെഡിക്കൽ കോളജിന് സാധിച്ചിട്ടുണ്ട്. ഈ മുന്നേറ്റങ്ങളെല്ലാം കണക്കിലെടുത്ത് നാഷണൽ മെഡിക്കൽ കമ്മീഷന്റെ റീജിയണൽ മെഡിക്കൽ എജുക്കേഷൻ സെന്റർ ആയി ഇതിനെ അംഗീകരിച്ചിട്ടുണ്ട്.
കൂടാതെ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം ഉള്ള ഏറ്റവും കൂടുതൽ സൗജന്യ ചികിത്സകൾ നൽകിയതിന് ആരോഗ്യമന്ദൻ ദേശീയ അവാർഡും 2022 കോട്ടയം മെഡിക്കൽ കോളേജ് കരസ്ഥമാക്കി. നിരവധി വെല്ലുവിളികളിലൂടെ ഉയർന്നുവന്ന ഈ സർക്കാർ സ്ഥാപനം കേവലം ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ തരംതാഴ്ത്തപ്പെടേണ്ടതല്ല. അതിന് വിശാലമായ ഒരു ചരിത്രമുണ്ട് നേട്ടങ്ങൾ നിറഞ്ഞ ഒരു ഭൂതകാലം ഉണ്ട്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല.