Mundathikkode Fireworks Accident: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പെട്ട കുടുംബങ്ങൾക്ക് താങ്ങായി എം.എ. യൂസഫലി ധനസഹായം പ്രഖ്യാപിച്ചു
MA Yusuff Alis announcement of financial assistance : കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം മുണ്ടത്തിക്കോട് അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരാണ് സ്ഫോടനം സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണം നടത്തുക. സ്ഫോടനത്തിന്റെ കാരണങ്ങളും സുരക്ഷാ വീഴ്ചകളും കമ്മീഷൻ പരിശോധിക്കും.
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പെട്ട കുടുംബങ്ങൾക്ക് താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവുമാണ് അദ്ദേഹം നൽകുക. ദുരന്തവാർത്ത അറിഞ്ഞയുടൻ തന്നെ ഇരകളോടുള്ള തന്റെ ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഈ സഹായം വാഗ്ദാനം ചെയ്തത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ വക 14 ലക്ഷവും യൂസഫലിയുടെ വക 1 ലക്ഷവും ചേർത്ത് 15 ലക്ഷമാണ് ലഭിക്കുക. പരിക്കേറ്റവർക്ക് 2 ലക്ഷം സർക്കാരും 50,000 യൂസഫലിയും നൽകും.
സർക്കാർ നടപടികൾ: ദുരന്തമായി പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം മുണ്ടത്തിക്കോട് അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരാണ് സ്ഫോടനം സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണം നടത്തുക. സ്ഫോടനത്തിന്റെ കാരണങ്ങളും സുരക്ഷാ വീഴ്ചകളും കമ്മീഷൻ പരിശോധിക്കും.
Also Read – തൃശൂർ വെടിക്കെട്ട് സ്ഫോടന കാരണം കനത്ത ചൂടല്ലെന്ന് പെസോ, ഇത്തവണ പൂരമുണ്ടോ എന്ന് നാളെ അറിയാം
പരിക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കും. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന് പകരമാണ് ഇപ്പോൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ, സ്ഫോടനം നടന്ന സ്ഥലത്ത് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (P E S O), ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവർ വിശദമായ പരിശോധന നടത്തി.
നഷ്ടപരിഹാരം നൽകും
സ്ഫോടനത്തിൽ തകർന്ന കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ച വീടുകൾക്കും സർക്കാർ നഷ്ടപരിഹാരം നൽകും. പ്രദേശത്തെ നാശനഷ്ടങ്ങൾ കണക്കാക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ അനുവദിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരം നടത്തുന്ന കാര്യത്തിൽ സർക്കാർ നാളെ അന്തിമ തീരുമാനമെടുക്കും. ഹൈക്കോടതിയുടെ അനുമതിയോടെ മന്ത്രിമാരും ദേവസ്വം പ്രതിനിധികളും പങ്കെടുക്കുന്ന ഉന്നതതല യോഗം നാളെ ചേരും. ആചാരങ്ങളും സുരക്ഷയും ഒരുപോലെ പരിഗണിച്ച് എല്ലാവരുമായും ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന് മന്ത്രിമാരായ കെ. രാജൻ, വി. എൻ. വാസവൻ എന്നിവർ അറിയിച്ചു.
അന്വേഷണം ഊർജിതം
കേരളത്തെ നടുക്കിയ ഈ സ്ഫോടനത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജുഡീഷ്യൽ അന്വേഷണത്തിനൊപ്പം തന്നെ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തബാധിത കുടുംബങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നു.