Milma Strike: മുഖ്യമന്ത്രി ഇടപ്പെട്ടു, അനിശ്ചിതകാല സമരം പിൻവലിച്ച് മിൽമ ജീവനക്കാർ
Milma Strike: പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ പാൽവിതരണം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ലേബർ കമ്മിഷണർ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും സമരത്തിൽനിന്നു പിൻമാറാൻ സംഘടനകൾ തയ്യാറായിരുന്നില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ അനിശ്ചിതകാല സമരം പിൻവലിച്ച് മിൽമ ജീവനക്കാർ. സമരം നിർത്തി വയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സമരത്തിൽ നിന്ന് പിന്മാറാൻ യൂണിയനുകൾ തീരുമാനിക്കുകയായിരുന്നു. മറ്റന്നാള്‍ രാവിലെ സമര സമിതിയുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിക്ക് നിര്‍ദ്ദേശം നല്‍കി.
സിഐടിയു, ഐഎൻടിയുസി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു സമരം. വിരമിച്ച എംഡി ഡോ. പി. മുരളിക്ക് കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. സഹകരണ നിയമം അട്ടിമറിച്ചാണ് നിയമനമെന്നും പുന:പരിശോധിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് യൂണിയൻ ഈ മാസം ആദ്യം തന്നെ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. മില്‍മ ഫെഡറേഷന്‍ എംഡി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ വിഷയം പരിഹരിക്കാമെന്ന ഉറപ്പ് ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് സമരം തുടർന്നത്.
പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ പാൽവിതരണം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ലേബർ കമ്മിഷണർ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും സമരത്തിൽനിന്നു പിൻമാറാൻ സംഘടനകൾ തയ്യാറായിരുന്നില്ല.
അതേസമയം, മന്ത്രിമാരായ വി ശിവൻകുട്ടിയും ജെ. ചിഞ്ചുറാണിയും സമരക്കാരുമായി നാളെ ചർച്ച നടത്തും. ഇന്ന് ചർച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സർക്കാരിന്റെ വാർഷിക ചടങ്ങുകൾ നടക്കുന്നതിനാൽ മന്ത്രിമാരുടെ അസൗകര്യം കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു.