Mob Lynching: മോഷണം ആരോപിച്ച് ആൾക്കൂട്ട മർദ്ദനം; വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
Migrant Woker Dies Of Mob Lynching: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നതായി ആരോപണം. ഛത്തീസ്ഗഡ് സ്വദേശിയാണ് മരിച്ചത്.

പ്രതീകാത്മക ചിത്രം
പാലക്കാട് വാളയാറിൽ മോഷണം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച് കൊന്നു. ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനാണ് കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകൾ ഇയാളെ മർദ്ദിച്ചുകൊന്നതാണെന്നാണ് ആരോപണം. സംഭവത്തിൽ മൂന്ന് പേരെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തു.
മർദ്ദനമേറ്റ് അവശനായ രാം നാരായണനെ ഈ മാസം 17ന് വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ അദ്ദേഹം മരണപ്പെട്ടു. തുടർന്ന് സംഭവത്തിൽ കേസെടുത്ത വാളയാർ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രാഥമികമായി ആൾക്കൂട്ടമർദ്ദനമെന്നാണ് കരുതപ്പെടുന്നതെങ്കിലും പോസ്റ്റ്മോർട്ടത്തിന് ശേഷമേ ശരിയായ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. ഈ മാസം 19ന് തൃശൂർ മെഡിക്കൽ കോളജിൽ വച്ചാണ് പോസ്റ്റ്മോർട്ടം. കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്‌പെൻഡ് ചെയ്തു; അന്വേഷണത്തിൽ ഇന്ന് തീരുമാനമുണ്ടാകും
എസ്എച്ച്ഒയ്ക്ക് സസ്പൻഷൻ
ഗർഭിണിയായ സ്ത്രീയെ മർദ്ദിച്ച സംഭവത്തിൽ അരൂര്‍ എസ്എച്ച്ഒ സിഐ പ്രതാപചന്ദ്രനെ സസ്‌പന്‍ഡ് ചെയ്തിരുന്നു. അന്വേഷണവിധേയമായാണ് നടപടി. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്. 2024ൽ, എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരുന്ന സമയത്താണ് പ്രതാപചന്ദ്രൻ യുവതിയുടെ മുഖത്തടിച്ചത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തരത്തിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് ഇയാളെ സസ്പൻഡ് ചെയ്തത്.