Mohanlal: മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം ഇന്ന് , പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം
‘Malayalam Vaanolam, Lal Salam’ Event: ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Mohanlal
തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്കാരം നേടിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ഇന്ന് സംസ്ഥാന സർക്കാർ ആദരം നൽകും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ പൊതു ജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
Also Read:കാത്തിരിപ്പ് അവസാനിച്ചു! ഓണം ബമ്പര്‍ 2025 നറുക്കെടുപ്പ് ഇന്ന്
വിവിധ വകുപ്പുകളായി സഹകരിച്ചാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ നിയന്ത്രണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പരിപാടിയുടെ ഒരുക്കങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാനും തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും വിലയിരുത്തി. പൊലീസ്, ഗതാഗതം, ഫയർ ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ പ്രത്യേക പരിശീലനം ലഭിച്ച വോളൻ്റിയർമാരുമുണ്ട്.
കഴിഞ്ഞ മാസം 23 -ാം തീയതിയായിരുന്നു 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം നടന്നത്. ഡൽഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് വീണ്ടും മലയാള സിനിമയിലേക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം എത്തിയത്. 2023ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരത്തിനാണ് മോഹൻലാൽ അർഹനായത്. മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ഫാൽക്കെ അവാർഡ് നേടുന്ന വ്യക്തിയാണ് മോഹൻലാൽ. 2004ലാണ് അടൂർ ഗോപാലകൃഷ്ണന് പുരസ്‌കാരം ലഭിച്ചത്.