71st National Film Awards: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്; മോഹൻലാൽ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും
71st National Film Awards Ceremony Today: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും.
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. ഡൽഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും.
അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ നേടിയത് . മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിന് ലഭിച്ചു. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച എഡിറ്റർ പുരസ്കാരത്തിന് പൂക്കാലം സിനിമയുടെ എഡിറ്റർ മിഥുൻ മുരളിയാണ് അർഹനായത്. നോൺ ഫീചർ സിനിമ വിഭാഗത്തിൽ എം കെ രാംദാസ് സംവിധാനം ചെയ്ത നെകൽ തെരഞ്ഞെടുക്കപ്പെട്ടു.പുരസ്കാര വിതരണത്തിനു ശേഷം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കും.
Also Read:‘ആദ്യം വിശ്വസിക്കാനായില്ല, ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കുവയ്ക്കുന്നു’; പുരസ്കാര തിളക്കത്തിൽ മോഹൻലാൽ
രണ്ട് പതിറ്റാണ്ടിനു ശേഷമാണ് വീണ്ടും മലയാള സിനിമയിലേക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം എത്തിയത്. 2023ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരത്തിനാണ് മോഹൻലാൽ അർഹനായത്. മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ഫാൽക്കെ അവാർഡ് നേടുന്ന വ്യക്തിയാണ് മോഹൻലാൽ. 2004ലാണ് അടൂർ ഗോപാലകൃഷ്ണന് പുരസ്‌കാരം ലഭിച്ചത്.