V D Satheesan: ’50ലേറെ സ്ഥലങ്ങളില്‍ വിള്ളലുണ്ട്, അവിടെയൊക്കെ പോയി റിയാസ് റീല്‍സ് എടുക്കട്ടെ’; പരിഹസിച്ച് വി.ഡി. സതീശന്‍
V D Satheesan Mocks Minister Riyas: അൻപതിലേറെ സ്‌ഥലങ്ങളിൽ വിള്ളലുണ്ടെന്നും അവിടെയൊക്കെ പോയി റിയാസ് റീൽസിടട്ടെ എന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വി ഡി സതീശൻ
മലപ്പുറം: ദേശീയപാത നിർമാണത്തിലെ വീഴ്‌ചയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻപതിലേറെ സ്‌ഥലങ്ങളിൽ വിള്ളലുണ്ടെന്നും അവിടെയൊക്കെ പോയി റിയാസ് റീൽസിടട്ടെ എന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിർമാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടക്കുകയാണ് മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം വിഴിഞ്ഞത്തിന്റെ ക്രെഡിറ്റെടുക്കാൻ നോക്കി, ഇപ്പോൾ കേന്ദ്രപദ്ധതിയുടെയുമെന്നും സതീശൻ പറഞ്ഞു.
മലപ്പുറം ജില്ലയിൽ നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. ആരും ഇപ്പോൾ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച് അംഗീകാരം നേടാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പാർട്ടി മുമ്പ് നടത്തിയ പ്രചാരണത്തെ പരാമർശിച്ചുകൊണ്ട് സതീശൻ പറഞ്ഞത്. ദേശീയപാതയുടെ നിർമ്മാണത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സംസ്ഥാന സർക്കാർ പദ്ധതി തിരക്കുകൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരൂരങ്ങാടിയിലെ കൂരിയാടിന് സമീപം നിർമ്മാണത്തിലിരുന്ന ആറ് വരി ദേശീയപാത -66 തിങ്കളാഴ്ചയാണ് തകർന്നുവീണത്. കൂരിയാട് സർവീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിലെ ഒരു കാറിലേക്ക് ഹൈവേയുടെ സംരക്ഷണഭിത്തി തകർന്നു വീഴുകയായിഉർന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, തൃശ്ശൂരിലെ ചാവക്കാട് ഭാഗത്ത് വിള്ളലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ കുപ്പത്തും പുതിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതോടെ പൊതുജന സുരക്ഷയെ കുറിച്ചും നിർമാണ നിലവാരത്തെ കുറിച്ചുമുള്ള ആശങ്കകൾ ഉയരുകയാണ്.
ALSO READ: രാജ്യം ഭരിക്കുന്നയാൾ ‘കപടദേശവാദി’; വേടനെതിരെ എൻഐഎയ്ക്ക് പരാതി
ദേശീയപാത തകർന്ന സംഭവത്തിൽ കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ കേന്ദ്രം ഡീബാർ ചെയ്തു. ഇതിന്റെ കൺസൾട്ടന്റായി പ്രവർത്തിച്ച ഹൈവേ എൻജിനീയറിങ് കൺസൽട്ടൻറ് എന്ന കമ്പനിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ പ്രോജക്ട് മാനേജരായ എം അമർനാഥ് റെഡ്ഢിയെയും, ദേശീയപാത നിർമാണത്തിന്റെ ടീം ലീഡറായ രാജ് കുമാർ എന്ന ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് വിഷയത്തിൽ നടപടി സ്വീകരിച്ചത്.