Nilambur By-Election 2025: നിലമ്പൂരിൽ പോരാട്ടം മുറുകുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും
Nilambur By-Election 2025: ഇന്ന് രാവിലെ 11 മണിക്കാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. നിലമ്പൂരില്‍ നിന്ന് ചന്തക്കുന്ന് വരെ റോഡ് ഷോ നടത്തിയാണ് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധുവിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

Udf Candidate Aryadan Shoukath
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ പോരാട്ടം മുറുകുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. നിലമ്പൂരില്‍ നിന്ന് ചന്തക്കുന്ന് വരെ റോഡ് ഷോ നടത്തിയാണ് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധുവിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
അതിനിടെ ആര്യാടന്‍ ഷൗക്കത്ത് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ തൃശ്ശൂരിലെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷമാണ് നിലമ്പൂരിലേക്ക് തിരിച്ചത്. കഴിഞ്ഞ ദിവസം പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും ആര്യാടന്‍ ഷൗക്കത്ത് പുഷ്പാർച്ചന നടത്തിയിരുന്നു. ഉമ്മൻ ചാണ്ടി പിതൃതുല്യനായിരുന്നുവെന്നും പിതാവിനൊപ്പം പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ എന്നും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൃശൂരിൽ മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞു. മുതിർന്ന നേതാക്കളാണ് അൻവറിന്റെ കാര്യം പറയേണ്ടത് എന്നും അവരാണ് ചർച്ച നയിക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പറയുന്നു. തന്റെ പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും അര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അതേസമയം, ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പത്തരയ്ക്ക് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്വരാജിന് വലിയ സ്വീകരണമാണ് ഇടതുമുന്നണി പ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്കുശേഷം മണ്ഡലത്തിൽ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്.
യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തിൽ പി വി അൻവറിന്റെ തീരുമാനവും ഇന്നുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം അൻവറിനെ അസോസിയേറ്റ് അംഗമാക്കാമെന്ന് യുഡിഎഫ് അദ്ദേഹത്തെ അറിയിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയെ അംഗീകരിക്കണമെന്നും ആര്യാടന്‍ ഷൗക്കത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ യുഡിഎഫിന്റെ ഈ ഓഫര്‍ പി.വി. അന്‍വര്‍ തള്ളുകയായിരുന്നു. അസോസിയേറ്റ് അംഗമാകേണ്ടെന്നും, മുന്നണിയില്‍ പൂര്‍ണ അംഗത്വമാണ് വേണ്ടതെന്നുമാണ് അന്‍വറിന്റെ നിലപാട്. ഇതോടെ അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്.