Palathayi Pocso Case: പാലത്തായി പോക്സോ കേസ്; ബിജെപി നേതാവ് കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്
Palathayi Pocso Case, K Padmarajan dismissed from job: ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് പ്രത്യേക അന്വേഷണസംഘവും നടത്തിയ അന്വേഷണത്തിൽ അഞ്ചുവർഷം കഴിയുമ്പോഴാണ് ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകൾ കേസിന് ബലം നൽകി.

പ്രതീകാത്മക ചിത്രം
പാലത്തായി പോസ്കോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ മാനേജ്മെന്റിനാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. കേസിൽ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.
പത്ത് വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ പത്മരാജന് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. തലശ്ശേരി അതിവേഗ കോടതിയുടേതാണ് ശിക്ഷാ വിധി.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ച് മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 376 എ, 376 ബി വകുപ്പുകൾ പ്രകാരം മരണം വരെ ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. പോക്സോ ആക്ട് പ്രകാരം ആദ്യം 20 വർഷം കഠിന തടവും, ശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണമെന്ന് കോടതി വിധിച്ചു.
ALSO READ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: ബിജെപി നേതാവ് കെ പത്മരാജന് നീണ്ട തടവും പിഴയും
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് പ്രത്യേക അന്വേഷണസംഘവും നടത്തിയ അന്വേഷണത്തിൽ അഞ്ചുവർഷം കഴിയുമ്പോഴാണ് ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകൾ കേസിന് ബലം നൽകി. അതേസമയം, കുടുംബ പശ്ചാത്തലം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു പ്രതി കോടതിയിൽ പറഞ്ഞത്. കേസ് രാഷ്ട്രീയമാണെന്നും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും പ്രതിഭാഗം അറിയിച്ചു.