Narendra Modi in Kerala: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍; വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമര്‍പ്പിക്കും
Narendra Modi arrives in Thiruvananthapuram: നാളെ രാവിലെ 9.30ന് രാജ്ഭവനില്‍ നിന്ന് മോദി പാങ്ങോട് സൈനി കേന്ദ്രത്തിലെത്തും. തുടര്‍ന്ന് ഹെലികോപ്ടറില്‍ വിഴിഞ്ഞത്തേക്ക് പുറപ്പെടും. 10.30ഓടെ മോദി വിഴിഞ്ഞത്തെത്തും. തുടര്‍ന്ന് എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വൈകിട്ട് എട്ട് മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാജ്ഭവനിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി എത്തുന്നതിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്ഭവനിലും സുരക്ഷ ശക്തമാക്കി. നാളെ രാവിലെ 11നാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് ചടങ്ങ്. തുറമുഖത്ത് സജ്ജമാക്കിയ പ്രത്യേക വേദിയില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വിഎന്‍ വാസവന്‍, എംപി ശശി തരൂര്‍, വ്യവസായി ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ രാവിലെ 9.30ന് രാജ്ഭവനില്‍ നിന്ന് മോദി പാങ്ങോട് സൈനിക കേന്ദ്രത്തിലെത്തും. തുടര്‍ന്ന് ഹെലികോപ്ടറില്‍ വിഴിഞ്ഞത്തേക്ക് പുറപ്പെടും. 10.30ഓടെ മോദി വിഴിഞ്ഞത്തെത്തും. തുടര്‍ന്ന് എംഎസ്‌സി സെലിസ്റ്റിനോ മെരിക്ക എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. പിന്നീട് തുറമുഖം സന്ദര്‍ശിച്ചശേഷം അദ്ദേഹം പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 12.30ന് ഹൈദരാബാദിലേക്ക് തിരിക്കും.




വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നത് കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. രാവിലെ എട്ടിന് മുമ്പ് വിഴിഞ്ഞത്തെത്തുന്നവര്‍ക്ക് പ്രവേശനമുണ്ടാകും പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കരയിലും കടലിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. നഗരത്തില്‍ പൊലീസ് നിരീക്ഷണവും ശക്തമാണ്. നാവികസേനയും, കോസ്റ്റ്ഗാര്‍ഡുമാണ് കടലിലെ സുരക്ഷ ഒരുക്കുന്നത്.
വിഴിഞ്ഞത്തേക്ക് തമ്പാനൂര്‍, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുണ്ടാകും. മുല്ലൂരിലെ തുറമുഖ കവാടത്തിന് സമീപത്തെ റോഡിലൂടെയാകും പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത്. പ്രധാനകവാടത്തിലൂടെ വിശിഷ്ട വ്യക്തികളുടെ വാഹനവ്യൂഹം മാത്രമേ കടത്തിവിടൂവെന്നാണ് റിപ്പോര്‍ട്ട്.