Additional Secretary Dismissed: നിയമനത്തിന് എട്ട് പേരിൽ നിന്നായി വാങ്ങിയത് 25 ലക്ഷം രൂപ കോഴ: പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയെ പിരിച്ചുവിട്ടു
Public Administration Additional Secretary Dismissed for Bribery: പണം നൽകിയ ശേഷവും നിയമനം ലഭിക്കാത്തതിനെ തുടർന്ന് ഇടുക്കി സ്വദേശി അഭിജാത് പി ചന്ദ്രൻ നൽകിയ പരാതിയിൽ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.

Representational Image (Image Credits: Anshuman ht via Getty Images)
തിരുവനന്തപുരം: നിയമനത്തിന് കൈക്കൂലി വാങ്ങിയ കേസിൽ പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ തിരുവനന്തപുരം മുട്ടട സ്വദേശി കെ കെ ശ്രീലാലിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു. 2019-20ൽ ഡെപ്യൂട്ടേഷനിൽ ഇടുക്കി മെഡിക്കൽ കോളേജിലെ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്ന സമയത്ത് നിയമനത്തിനായി കോഴ വാങ്ങിയെന്നാണ് പരാതി. വകുപ്പുതല അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്തോടെയാണ് നടപടി.
ആശുപത്രിയിൽ അറ്റൻഡർ, ക്ലാർക്ക് തസ്തികകളിൽ ജോലി വാഗ്‌ദാനം ചെയ്തുകൊണ്ട് എട്ട് പേരിൽ നിന്നായി ശ്രീലാൽ 25 ലക്ഷം രൂപ വാങ്ങിയിരുന്നു. പണം നൽകിയ ശേഷവും നിയമനം ലഭിക്കാത്തതിനെ തുടർന്ന് ഇടുക്കി സ്വദേശി അഭിജാത് പി ചന്ദ്രൻ പരാതിയുമായി സർക്കാരിനെ സമീപിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ശ്രീലാലിനെ സസ്‌പെൻഡ് ചെയ്തത്.
ALSO READ: എംടിയുടെ വീട്ടിൽ കവർച്ച: 26 പവൻ സ്വർണം മോഷണം പോയി
തൊഴിൽ തട്ടിപ്പ് പരാതിയിൽ ശ്രീലാലിനെതിരെ ഇടുക്കി വിജിലൻസ് യൂണിറ്റ് കേസെടുത്തിട്ടുണ്ട്. നിലവിൽ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീലാലിനെതിരെ വൈക്കം സ്റ്റേഷനിൽ ഒരു കേസും ഇടുക്കിയിൽ മൂന്ന് കേസുകളുമുണ്ട്. ഇതിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് വകുപ്പുതല അന്വേഷണത്തിനുള്ള സർക്കാർ ഉത്തരവും വന്നത്. വകുപ്പുതല അന്വേഷണത്തിൽ ശ്രീലാൽ പരാതിക്കാരിൽ നിന്നും ഗൂഗിൾപേ വഴി പണം വാങ്ങിയതിനുള്ള തെളിവുകൾ കണ്ടെത്തി. 2020-ൽ ഒരു പരാതികരിയുമായി ശ്രീലാൽ ഒത്തുതീർപ്പിലായ ഉടമ്പടിയും അന്വേഷണത്തിൽ ലഭിച്ചു. ഇതിൽ ഉദ്യോഗസ്ഥന്റെ ഒപ്പും ഉണ്ടായിരുന്നു.
അതേസമയം, ശ്രീലാലിന്റെ അക്കൗണ്ടിൽ നിന്നും 1.40 ലക്ഷം രൂപ തിരികെ നൽകിയതായും കണ്ടെത്തുകയുണ്ടായി. എന്നാൽ, അനധികൃതമായി കൈപ്പറ്റിയ തുക തിരികെ നൽകിയത് കൊണ്ട് ഉദ്യോഗസ്ഥനെ കുറ്റവിമുക്തമാക്കാൻ കഴിയില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ശ്രീലാലിനെതിരെയുള്ള വിജിലൻസ് റിപ്പോർട്ടും അന്വേഷണ സമിതി പരിഗണിച്ചു. ഇതേ തുടർന്നാണ് സർവീസിൽ നിന്നും പിരിച്ചുവിടാൻ തീരുമാനിച്ചത്. നിലവിൽ ഉദ്യോഗസ്ഥൻ സസ്‌പെൻഷനിൽ തുടരുകയാണ്.