Kerala Weather Alert: വരുന്നു കനത്ത മഴ; കേരള തീരത്ത് ചക്രവാതചുഴി: മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത
Rainfall Warning For Kerala: കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രണ്ട് അന്തരീക്ഷ വ്യതിയാനങ്ങൾ ഇപ്പോൾ സജീവമാണ്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലും നിലനിന്നിരുന്ന ഉയർന്ന അന്തരീക്ഷ ചക്രവാതചുഴി ഇപ്പോൾ ദക്ഷിണ കേരള തീരത്തിന് സമീപത്തേക്ക് മാറിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7.6 കിലോമീറ്റർ ഉയരം വരെ ഇത് വ്യാപിച്ചുകിടക്കുന്നതിനാൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം: കേരളത്തിലേക്ക് തെക്കുപടിഞ്ഞാറൻ മൺസൂൺ വരും ദിവസങ്ങളിൽ പൂർണതോതിൽ വ്യാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD). അടുത്ത 2 മുതൽ 3 ദിവസത്തിനകം കാലവർഷം സംസ്ഥാനത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങളാണ് നിലവിലുള്ളത്. ഇതിനൊപ്പം സംസ്ഥാനത്തിന് മുകളിലും സമീപത്തുമായി രൂപപ്പെട്ടിരിക്കുന്ന ഇരട്ട ചക്രവാതചുഴികളുടെ സ്വാധീനവും കേരളത്തിൽ വരും ദിവസങ്ങളിൽ മഴയുടെ ശക്തി വർധിപ്പിക്കും.
ഇരട്ട ചക്രവാതചുഴികൾ; മഴമേഘങ്ങൾ സജീവം
കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രണ്ട് അന്തരീക്ഷ വ്യതിയാനങ്ങൾ ഇപ്പോൾ സജീവമാണ്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലും നിലനിന്നിരുന്ന ഉയർന്ന അന്തരീക്ഷ ചക്രവാതചുഴി ഇപ്പോൾ ദക്ഷിണ കേരള തീരത്തിന് സമീപത്തേക്ക് മാറിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7.6 കിലോമീറ്റർ ഉയരം വരെ ഇത് വ്യാപിച്ചുകിടക്കുന്നതിനാൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളത്തിനും തമിഴ്നാടിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇത് മഴമേഘങ്ങളുടെ ദ്രുതഗതിയിലുള്ള രൂപീകരണത്തിന് സഹായകരമാകുന്നു.
മൺസൂൺ മുന്നേറ്റം
നിലവിൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ മേഖലകൾ, ലക്ഷദ്വീപ്, കേരളം, തമിഴ്നാട്, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലേക്ക് മൺസൂൺ കൂടുതൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മൺസൂണിന്റെ വടക്കൻ അതിർത്തി ഈ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
കേരളത്തിന് പുറമെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കാലാവസ്ഥാ സംവിധാനങ്ങൾ സജീവമാണ്. വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിലെ പടിഞ്ഞാറൻ വ്യതിയാനവും, കേന്ദ്ര പാകിസ്ഥാൻ, രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലെ ചക്രവാതചുഴികളും രാജ്യവ്യാപകമായി മഴ ശക്തമാക്കാൻ കാരണമാകുന്നുണ്ട്.
വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ചും മഞ്ഞയും അലർട്ടുകൾ പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. കാലവർഷം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സർക്കാരും പൊതുജനങ്ങൾക്കായി കർശന ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ നാളെ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് ഉള്ളത്. ജൂൺ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത
- ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും, നദിക്കരകളിലും അണക്കെട്ടുകളുടെ താഴത്തെ പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ പകൽ സമയത്തുതന്നെ ക്യാമ്പുകളിലേക്ക് മാറാൻ ശ്രദ്ധിക്കുക.
- അടച്ചുറപ്പില്ലാത്തതോ മേൽക്കൂര ശക്തമല്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നും വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
- കനത്ത മഴയുള്ളപ്പോൾ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. മേൽപ്പാലങ്ങളിൽ കയറി സെൽഫിയെടുക്കുന്നതും കാഴ്ച കാണാൻ കൂട്ടംകൂടുന്നതും പൂർണമായി ഒഴിവാക്കുക.
- വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കുക. റോഡുകളിൽ വെള്ളക്കെട്ടും അപകടസാധ്യതയും ഉള്ളതിനാൽ അത്യാവശ്യമല്ലാത്ത രാത്രിയാത്രകൾ ഉൾപ്പെടെ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്ന റോഡുകളിലൂടെ വാഹനം ഓടിക്കരുത്.
- അപകടകരമായി നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കുകയോ മരച്ചില്ലകൾ വെട്ടി ഒതുക്കുകയോ ചെയ്യുക.
English Summary
The India Meteorological Department (IMD) has issued a heavy rainfall warning for Kerala for the next five days, predicting widespread rain accompanied by thunderstorms and strong winds. In response, the Kerala State Disaster Management Authority (KSDMA) has placed several districts under Orange and Yellow alerts, urging the public to exercise extreme caution.