Guruvayur Temple: വഴിപാടായി പഴകിയ അവിൽ നൽകരുത്; ഗുരുവായൂരിൽ ഇന്നും നാളെയും ദർശന നിയന്ത്രണം
Restrictions Impossed on Guruvayur Temple: ഗുണമേൻമ കുറഞ്ഞതും ഉപയോഗശൂന്യവുമായ അവിൽ വഴിപാടായി സമർപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതരുടെ നിർദ്ദേശം. ഭക്തർ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും, തുണിയിലും കവറിലും പൊതിഞ്ഞ അവിലുകൾ സമർപ്പിക്കുന്നത് ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
തൃശൂർ: ഗുരുവായൂരിൽ ഇന്നും നാളെയും ദർശനം നടത്തുന്നതിന് നിയന്ത്രണം. ശുദ്ധിചടങ്ങുകൾ നടക്കുന്നതിനാലാണ് ഇന്നും നാളെയും ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചത്തെ ഉദയാസ്തമനപൂജയുടെ ഭാഗമായി ശനിയാഴ്ചയും പ്രതിമാസശുദ്ധിയുടെ ഭാഗമായി ഞായറാഴ്ചയും വൈകുന്നേരം ശ്രീഭൂതബലി ഉണ്ടാകും. ഈ സമയത്താണ് ഭക്തജനങ്ങൾക്ക് നിയന്ത്രണം.
അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് സമർപ്പണമായി പഴകിയ അവിൽ നൽക്കരുതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഗുണമേൻമ കുറഞ്ഞതും ഉപയോഗശൂന്യവുമായ അവിൽ വഴിപാടായി സമർപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതരുടെ നിർദ്ദേശം. ഭക്തർ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും, തുണിയിലും കവറിലും പൊതിഞ്ഞ അവിലുകൾ സമർപ്പിക്കുന്നത് ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
ദിനംപ്രതി ചാക്കുകണക്കിന് അവിലാണ് ക്ഷേത്രത്തിൽ എത്തുന്നത്. മിക്കതും പ്ലാസ്റ്റിക് കവറുകളിലും അല്ലാതെയും പൊതിഞ്ഞാണ് ഭക്തർ സമർപ്പിക്കുന്നത്. എന്നാൽ ഇവയിലേറെയും പഴകി പ്യൂപ്പൽ ബാധിച്ച് ഗുണനിലവാരം കുറഞ്ഞതാണെന്നാണ് വൃത്തങ്ങൾ പറയുന്നത്. കടകളിൽ നിന്ന് ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ വിൽക്കുന്ന അവിലുകൾ വാങ്ങി സമർപ്പിക്കരുതെന്നും ഭക്തരോട് അധികൃതർ നിർദ്ദേശിച്ചു.
ഇത്തരത്തിൽ ക്ഷേത്രത്തിൽ ലഭിച്ച പഴകിയ അവിൽ നിർമ്മാർജ്ജനം ചെയ്യുന്നത് ദേവസ്വത്തിന് അധികബാധ്യതയാണ്. അതിനാൽ ഗുണമേന്മയുള്ള അവിൽ സമർപ്പിക്കാൻ ഭക്തജനങ്ങൾ ശ്രദ്ധിക്കണമെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.