Right To Disconnect: പ്രവൃത്തിസമയത്തിനപ്പുറം ജോലി ചെയ്യണ്ട; ‘റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ’ നിയമസഭയിൽ അവതരിപ്പിക്കുന്നു
Right To Disconnect Bill: റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ കേരള നിയമസഭയിൽ അവതരിപ്പിക്കുന്നു. സ്വകാര്യ ജീവനക്കാരുടെ വർക്ക് - ലൈഫ് ബാലൻസ് മെച്ചപ്പെടുത്തുന്നതിനാണ് ബിൽ.

ഡോ. എൻ ജയരാജ്
തൊഴിൽ ചൂഷണത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്ന ‘റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ’ നിയമസഭയിൽ അവതരിപ്പിക്കുന്നു. ജീവനക്കാരുടെ വർക്ക് – ലൈഫ് ബാലൻസ് മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ ബിൽ. ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎല്‍എയുമായ ഡോ. എന്‍ ജയരാജ് ‘റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ’ നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കമ്പനിയുടെ ഓഫർ ലെറ്ററിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തിനപ്പുറം തൊഴിലാളികൾ ജോലി ചെയ്യേണ്ടതില്ലെന്ന് ബില്ലിൽ പറയുന്നു. ജോലിസമയം കഴിഞ്ഞുള്ള ഓൺലൈൻ മീറ്റിംഗുകൾ, ഫോൺ കോളുകൾ, ഇ മെയിലുകൾ, വിഡിയോ കോൺഫറൻസുകൾ, മെസേജിങ് സേവനങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്ന് ബിൽ നിർദ്ദേശിക്കുന്നു. ജീവനക്കാരെ തരംതാഴ്ത്തൽ, പിരിച്ചുവിടൽ തുടങ്ങിയ അച്ചടക്ക നടപടികളിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കുന്ന നിർദ്ദേശങ്ങളും ബില്ലിലുണ്ടായിരുന്നു.
സ്വകാര്യ മേഖലയിലെ തൊഴിൽ പരാതികൾ പരിഹരിക്കാൻ ഓരോ ജില്ലയിലും പ്രത്യേക സമിതി രൂപീകരിക്കണം. റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറാവും ചെയർമാൻ. സെക്രട്ടറി ജില്ലാ ലേബർ ഓഫീസർ. ഡെപ്യൂട്ടി ലേബർ കമ്മീഷണർ കൂടി ഉൾപ്പെട്ട ഈ കമ്മിറ്റികൾക്ക് സ്വകാര്യ കമ്പനികളിലെ ജീവനക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമുണ്ട്. കമ്പനികളിലെ നിയമങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ തേടാനും സ്ഥാപനത്തിലെ പിരിച്ചുവിടലുകൾ പരിശോധിക്കാനും ഓവർടൈം ജോലിയെപ്പറ്റിയുള്ള പരാതികളിൽ നടപടിയെടുക്കാനും ഓവർടൈം ജോലികളിലെ അധിക വേതനത്തിൽ ഇടപെടാനും കഴിയും. ജീവനക്കാർക്കായി കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കണമെന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകാനും ഈ കമ്മറ്റികൾക്ക് സാധിക്കും.
ബില്ലിനെ സ്വാഗതം ചെയ്യുകയാണെന്ന് ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്വകാര്യജീവനക്കാരുടെ മാനസികാരോഗ്യം, അന്തസ്, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവ സംരക്ഷിക്കുന്നതിനുള്ള നാഴികല്ലാവും ഈ ബില്ലെന്നും തീരുമാനത്തെ അഭിനന്ദിക്കുന്നു എന്നും പ്രതിധ്വനി പറഞ്ഞു.