Sabarimala Airport: കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ്, ജോലി; ശബരിമല വിമാനത്താവളത്തിന് വിദഗ്ധ സമിതിയുടെ അനുമതി
Sabarimala Airport Project: ശബരിമല ഗ്രീഫീൽഡ് വിമാനത്താവളത്തിലൂടെ നാടിന് ഉണ്ടാകാൻ പോകുന്നത് വലിയ സാമ്പത്തിക - സാമൂഹിക പ്രയോജനമാണ്. സാമൂഹിക ആഘാതത്തേക്കാളേക്കാൾ ഇത് കൂടുതലായതിനാൽ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നാണ് സമിതിയുടെ കണ്ടെത്തൽ.

ശബരിമല
പത്തനംതിട്ട: കേരള സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ശബരിമല വിമാനത്താവളത്തിന് വിദഗ്ധ സമിതിയുടെ ഗ്രീൻ സിഗ്നൽ. പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി അറിയിച്ചു. ശബരിമല വിമാനത്താവളത്തിൻ്റെ സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത സമതിയാണ് സർക്കാരിന് അനുമതി നൽകിയത്. എന്നാൽ ചില നിബന്ധനകളോടെയാണ് ഒൻപതംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അതിൽ പ്രധാനം കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് പ്രത്യേക് പാക്കേജ് നൽകണം എന്നതാണ്.
തൃക്കാക്കര ഭാരത് മാത കോളേജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗമാണ് വിമാനത്താവളവുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തിയത്. ശേഷം ഈ റിപ്പോർട്ട് സാമൂഹിക നീതി വകുപ്പിലെ അഡീഷണൽ ഡയറക്ടറായിരുന്ന പി പ്രതാപൻ ചെയർമാനായ ഒമ്പതംഗ വിദഗ്ധ സമിതിയാണ് അവകലോകനം ചെയ്തത്. രണ്ടു മാസം കൊണ്ട് നടത്തിയ പഠനത്തിൻറെ റിപ്പോർട്ടാണ് വിദഗ്ധ സമിതിക്ക് കൈമാറിയത്.
ശബരിമല ഗ്രീഫീൽഡ് വിമാനത്താവളത്തിലൂടെ നാടിന് ഉണ്ടാകാൻ പോകുന്നത് വലിയ സാമ്പത്തിക – സാമൂഹിക പ്രയോജനമാണ്. സാമൂഹിക ആഘാതത്തേക്കാളേക്കാൾ ഇത് കൂടുതലായതിനാൽ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നാണ് സമിതിയുടെ കണ്ടെത്തൽ.
ഭാവിയിൽ ഈ വിമാനത്താവളം കൊണ്ട് ഏറെ ഉപകാരങ്ങൾ ഉണ്ടാകും. ശബരിമല തീർത്ഥാടകർ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങി നിരവധി ആളുകൾക്ക് ഇത് ഉപയോഗ്പ്രദമാകും. കൂടാതെ പ്രധാനപ്പെട്ട വരുമാന സ്രോതസായി ഇതിനെ സർക്കാരിന് മാറ്റിയെടുക്കാം. എന്നാൽ പദ്ധതിയിൽ കിടപ്പാടം നഷ്ടമാകുന്നവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കണം.
അത്തരത്തിൽ വീടുകൾ നഷ്ടമാകുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. ചെറുവള്ളി എസ്റ്റേറ്റും കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 245 പേരുടെ ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കുമ്പോൾ ചെറുവളളി എസ്റ്റേറ്റിലെ ലയങ്ങളിലുള്ള 238 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വരിക. കൂടാതെ പുറത്തുള്ള 114 കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കണം.
ഇതെല്ലാകൂടാതെ കാരിത്തോട് എൻഎം എൽപി സ്കൂൾ, ഏഴ് ആരാധനാലയങ്ങൾ അഞ്ച് കച്ചവട സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ തുടങ്ങിയവയും സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കണം. അവിടെ നിന്ന് മാറ്റി താമസിപ്പിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് അവരുടെ വിദ്യാഭ്യാസത്തിന് അനുസരിച്ച് വിമാനത്താവളത്തിൽ ജോലി നൽകണമെന്നും വിദഗ്ധ സമിതിയുടെ നിർദ്ദേശത്തിൽ പറയുന്നു.