Sabarimala Gold Scam: ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; ദേവസ്വം ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരുകയാണ്. ശബരിമലയിലെ അസിസ്റ്റന്റ് എൻജിനീയറായ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രഹസ്യ കേന്ദ്രത്തിൽ വെച്ച് പോറ്റിയെ ചോദ്യം ചെയ്തു വരികയാണ്. ഇദ്ദേഹത്തെ നേരത്തെ ദേവസ്വം വിജിലൻസ് പലതവണ ചോദ്യം ചെയ്തിരുന്നു. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. കേസിന്റെ റിപ്പോർട്ട് പത്തുദിവസത്തിനകം കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരുകയാണ്. ശബരിമലയിലെ അസിസ്റ്റന്റ് എൻജിനീയറായ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. 2019-ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. 2025-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണ്ണപ്പാളി കൊടുത്തുവിട്ടതും, 2019-ൽ വിജയ് മല്യ നൽകിയ സ്വർണ്ണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയതും മുരാരി ബാബുവാണ്.
ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകൾക്ക് അവസാനം വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആവശ്യപ്പെട്ടു. ബോർഡിൻ്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെ. പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. എന്നാൽ, വിരമിച്ചവർക്കെതിരെ അന്തിമ റിപ്പോർട്ടിന് ശേഷമായിരിക്കും നടപടി. പോറ്റിക്ക് സ്വർണ്ണപ്പാളി കൊടുത്തുവിടാൻ താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രശാന്ത്, അങ്ങനെ തെളിയിച്ചാൽ രാജിവെക്കാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു.