Sabarimala Gold Scam: പത്മകുമാറിനും ഗോവർദ്ധനും നിർണായകം; ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Sabarimala Gold Theft Case: കേസിൽ എ പത്മകുമാറിനെതിരെ നിരവധി തെളിവുകൾ കണ്ടെത്തിയുണ്ടെന്നാണ് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ പത്മകുമാർ നൽകിയ മൊഴിയും എസ്ഐടി കണ്ടെത്തിയ തെളിവുകളും തമ്മിൽ അന്തരമുണ്ടെന്നാണ് അന്വേഷണ സംഘം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദ കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കാനൊരുങ്ങി ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ, സ്വർണ്ണവ്യാപാരിയായ നാഗ ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി പരിഗണിക്കുക. ജസ്റ്റിസ് എ ബദറുദ്ദിൻ്റെ ബെഞ്ചാണ് വാദം കേൾക്കുക. സ്വർണക്കൊള്ളയിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇരുവരുടെയും വാദം.
കേസിൽ എ പത്മകുമാറിനെതിരെ നിരവധി തെളിവുകൾ കണ്ടെത്തിയുണ്ടെന്നാണ് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ പത്മകുമാർ നൽകിയ മൊഴിയും എസ്ഐടി കണ്ടെത്തിയ തെളിവുകളും തമ്മിൽ അന്തരമുണ്ടെന്നാണ് അന്വേഷണ സംഘം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. നാഗ ഗോവർദ്ധനും പങ്കജ് ഭണ്ഡാരിക്കും ഒപ്പം തെളിവുകൾ നശിപ്പിക്കാനും അന്വേഷണം തിരിച്ചുവിടാനും ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചന നടത്തിയെന്നാണ് മറ്റൊരു കണ്ടെത്തൽ.
ALSO READ: ശബരിമല സ്വർണക്കൊള്ളക്കേസിൽ എ പത്മകുമാറിന് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ തള്ളി
ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. അതേസമയം, സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മറ്റൊരു പ്രതി ദേവസ്വം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്റെ ജാമ്യാപേക്ഷയിലും ഇന്ന് വാദം കേൾക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ഇതിൽ വാദം കേൾക്കുക. കേസിലെ പ്രതിയായ മുരാരി ബാബു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്ന കാലയളവിലാണ് ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കടത്താൻ പദ്ധതിയിട്ടത്.
എന്നാൽ പാളികൾ കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാർ ആയിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നത്. അതിനാൽ ശ്രീകുമാറിനും സ്വർണ്ണക്കൊള്ളയിൽ വ്യക്തമായ പങ്കുണ്ടെന്നാണ് കണ്ടെത്തൽ. പ്രതി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെ അറസ്റ്റിലാവുകയായിരുന്നു. ഉദ്യോഗസ്ഥനെന്ന നിലയിൽ മുകളിലുള്ളവരുടെ നിർദ്ദേശാനുസരണമാണ് ഇത് ചെയ്തതെന്നാണ് ശ്രീകുമാറിൻ്റെ ജാമ്യാപേക്ഷയിൽ പറയുന്നത്.