Sabarimala Gold Theft Case: പത്മകുമാറിന്റെ വിദേശ യാത്രകൾ അന്വേഷിക്കാൻ എസ്‌ഐടി; പാസ്‌പോർട്ട് പിടിച്ചെടുത്തു; ആസ്തികളിലും പരിശോധന
SIT Seizes Passport of A. Padmakumar: പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. കേസിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രയില്‍ പത്മകുമാറും ഒപ്പമുണ്ടായിരുന്നോ എന്ന് അന്വേഷിക്കാനാണ് എസ്ഐടിയുടെ നീക്കം

A Padmakumar
പത്തനംതിട്ട: ശബരിമല സ്വർണപ്പാളിക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി.). പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. കേസിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രയില്‍ പത്മകുമാറും ഒപ്പമുണ്ടായിരുന്നോ എന്ന് അന്വേഷിക്കാനാണ് എസ്ഐടിയുടെ നീക്കം.
ഇതിനു പുറമെ പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളും ആസ്തികളിലും അന്വേഷണം നടത്തും. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം.
Also Read:ഒരു മിനിറ്റില്‍ ഇനി 85 ഭക്തര്‍ പതിനെട്ടാം പടി കയറും; സ്‌പോട്ട് ബുക്കിങിലും മാറ്റം
2019-ൽ ശ്രീകോവിലിലെ കട്ടിളപ്പാളി , ദ്വാരപാലകശില്പങ്ങൾ എന്നിവയിലെ സ്വർണപ്പാളികളിൽനിന്ന് സ്വർണം തട്ടിയെടുത്തശേഷം ഉണ്ണികൃഷ്ണൻ പോറ്റി ഇംഗ്ലണ്ടിലേക്കും ഈജിപ്തിലേക്കും പോയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിലെ മറ്റ് പ്രതികളുടെ വിദേശയാത്രവിവരം അന്വേഷിക്കാൻ എസ്ഐടി തീരുമാനിച്ചത്. പ്രതിപ്പട്ടികയിൽ ഇനി അറസ്റ്റിലാവാനുള്ളവരുടെ പാസ്‌പോർട്ടുകളും മൊഴിയെടുക്കൽ ഘട്ടത്തിൽ പരിശോധിക്കും.
കഴിഞ്ഞ ദിവസം പത്മകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ തുടർ പരിശോധന നടക്കുകയാണ്. എന്നാൽ അന്നത്തെ ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട് സ്വർണ്ണക്കൊള്ളയെ ബന്ധിപ്പിക്കുന്ന രേഖകളൊന്നും പത്മകുമാറിന്റെ വീട്ടിൽ നിന്ന് അന്വേഷണസംഘത്തിന് കണ്ടെടുക്കാനായില്ല
അതേസമയം ശബരിമല സ്വർണ്ണപ്പാളി കേസിൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അന്വേഷണസംഘം അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം സന്നിധാനത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് ഫലം ലഭിച്ചതിനുശേഷം ആയിരിക്കും ഇനിയുള്ള അറസ്റ്റ്.