Thrissur Firecracker Blast: തൃശൂർ മുണ്ടത്തിക്കോട് വെട്ടിക്കെട്ട് അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
Thrissur Firework Blast Compensation: അപകടത്തിൽ ജുഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഏകാംഗ ജുഡീഷ്യൽ കമ്മീഷനാണ് അന്വേഷണത്തിന് ചുമതല. പരിക്കേറ്റവർക്ക് ആറ് മാസത്തേക്കുള്ള ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുന്നതാണ്. തുക ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.

പിണറായി വിജയൻ
തൃശ്ശൂർ: കേരളത്തെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സർക്കാർ. മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ നൽകുമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയുമാണ് ധനസഹായത്തിനായി അനുവദിക്കുന്നത്. പരിക്കേറ്റവർക്ക് ദുരന്തപ്രതികരണ നിധി പ്രകാരം നൽകുന്ന തുകയ്ക്ക് പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ അടിയന്തര ധനസഹായമായി അനുവദിക്കുന്നതാണ്.
അതേസമയം, അപകടത്തിൽ ജുഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഏകാംഗ ജുഡീഷ്യൽ കമ്മീഷനാണ് അന്വേഷണത്തിന് ചുമതല. സ്ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നിർദേശം നൽകി.
മറ്റ് സഹായങ്ങൾ
പരിക്കേറ്റവർക്ക് ആറ് മാസത്തേക്കുള്ള ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുന്നതാണ്. ഇതിൽ സ്വകാര്യ ആശുപത്രികളിലെ ചികിത്സയും ഇതിൽ ബാധകമാണ്. ഇതിനാവശ്യമായ തുക ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. ഇതിന് പുറമേ ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദനീയമായ കുക ചികിത്സാ സഹായമായി നൽകാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു.
ആറ് മാസത്തിൽ അധികമായി ചികിത്സ വേണ്ടി വേണ്ടിവന്നാൽ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. കൂടാതെ, രക്ഷാപ്രവർത്തനങ്ങൾക്കും തിരച്ചിലിനും വേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതിൽ പൊളിക്കുകയും വയൽ നികത്തുകയും ചെയ്തിരുന്നു. ഇത് പൂവ്വ സ്ഥിതിയിൽ ആക്കുന്നതിന് ചെലവാകുന്ന തുകയും ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിക്കുന്നതാണ്.
ALSO READ: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉണ്ടായേക്കില്ല; മരിച്ചവരെ തിരിച്ചറിയാനാകാതെ ബന്ധുക്കള്‍
കൂടാതെ, മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിനും, ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനുമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ (SOP) പുറപ്പെടുവിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര പ്രതികരണത്തിനായി കഴിഞ്ഞ ദിവസം 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ദുരന്ത പ്രതികരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ചെലവുകൾ ഈ തുകയിൽ നിന്ന് ചെലവഴിക്കാൻ കളക്ടർക്ക് അനുമതി നൽകി. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കാക്കി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും എസ് ഡി ആര്‍ എഫില്‍ നിന്നും തുക ലഭ്യമാക്കാനും കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ധനസഹായം
തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിൽ നടന്ന സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിൽ കേന്ദ്ര സർക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ സഹായധനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. പിഎം നാഷണൽ റിലീഫ് ഫണ്ടിൽ നിന്നാണ് ധനസഹായം അനുവദിക്കുന്നത്.