Thrissur Pooram 2025: ഇനി പൂരക്കാലം; തെക്കേ ഗോപുരനട ഇന്ന് തുറക്കും
Thrissur Pooram 2025: തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു വർഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത്. എന്നാൽ ഏഴു വർഷം മുമ്പ് ഇതിൽ മാറ്റം വന്നു. ഇക്കുറി ചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രത്തിനു വേണ്ടിയാണ് രാമചന്ദ്രൻ തിടമ്പേറ്റുന്നത്.

തൃശ്ശൂർ പൂരം
തൃശൂര്‍: ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരം നാളെ. പൂര വിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്ന് തുറക്കും. രാവിലെ പതിനൊന്നരയോടെ എറണാകുളം ശിവകുമാര്‍ എന്ന ഗജവീരനാണ് തെക്കേഗോപുരനട തുറക്കുക. നെയ്തലക്കാവ് വിഭാഗത്തിനു വേണ്ടിയാണ് എറണാകുളം ശിവകുമാര്‍ തിടമ്പേറ്റുന്നത്. കൊച്ചിൻ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ. തുടർച്ചയായ അഞ്ചാം തവണയാണ് ശിവകുമാർ പൂരത്തിന് വിളമ്പരമേകുന്നത്.
ഇന്ന് രാവിലെ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്നാണ് എഴുന്നള്ളിപ്പ് ആരംഭിക്കുന്നത്. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ പൂരപ്പറമ്പ് വഴി മണികണ്ഠനാലിലേക്കും തുടര്‍ന്ന് കക്കാട് രാജപ്പന്‍ പ്രമാണിയായ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് നീങ്ങും. വടക്കുന്നാഥന്‍ ക്ഷേത്രം വലംവച്ചശേഷമാണ് തെക്കേ ഗോപുര വാതില്‍ തുറക്കുന്നത്.
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു വർഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത്. എന്നാൽ ഏഴു വർഷം മുമ്പ് ഇതിൽ മാറ്റം വന്നു. ഇക്കുറി ചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രത്തിനു വേണ്ടിയാണ് രാമചന്ദ്രൻ തിടമ്പേറ്റുന്നത്.
ഇന്നലെ സാമ്പിൾ വെടിക്കെട്ട് നടന്നതോടെ പൂരാഘോഷത്തിന് തുടക്കമായി. ഇന്ന് വൈകിട്ട് വൈദ്യപരിശോധനയ്ക്ക് ആനകള്‍ നിരക്കും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും പൂരപ്പന്തലുകളും ദീപാലംകൃതമാവും. നാളെയാണ് ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന തൃശൂര്‍ പൂരം. നാളെ രാവിലെ എട്ട് ഘടകക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവ് ആരംഭിക്കും.