Aluva Child Kidnapped: ആലുവയിൽ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, ആവശ്യപ്പെട്ടത് 70000 രൂപ; ട്രാൻസ് യുവതിയും സുഹൃത്തും അറസ്റ്റിൽ
Trans Woman and Friend Arrested for Kidnapping in Aluva: കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വിവരം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്നത് ഇന്നലെ രാത്രി എട്ടു മണിയോടെയാണ്. തട്ടിക്കൊണ്ടു പോയവരിൽ ട്രാൻസ്ജെൻഡറുമുണ്ടെന്ന വിവരമാണ് അന്വേഷണത്തിൽ നിർണായകമായത്.

കൊച്ചി: എറണാകുളം ആലുവയില്‍ ഒരു മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. ആസാം സ്വദേശിയും ട്രാൻസ് യുവതിയുമായി റിങ്കി (20), സുഹൃത്ത് ആസാം നാഗോൺ സ്വദേശി റാഷിദുൽ ഹഖ് (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി രണ്ടു മണിക്കൂറുകൾക്കുള്ളിൽ തന്നെ ആലുവ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെ ആണ് ഇവർ തട്ടികൊണ്ട് പോയത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വിവരം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കിട്ടുന്നത് ഇന്നലെ രാത്രി എട്ടു മണിയോടെയാണ്. എഴുപതിനായിരം രൂപ മോചകദ്രവ്യം ആവശ്യപ്പെട്ടാണ് ഇവർ കുട്ടിയെ തട്ടിയെടുത്തെന്ന വിവരവും പൊലീസിന് ലഭിച്ചു. തട്ടിക്കൊണ്ടു പോയവരില്‍ ട്രാന്‍സ്ജെന്‍ഡറുമുണ്ടെന്ന വിവരമാണ് അന്വേഷണത്തിൽ നിർണായകമായത്. തുടര്‍ന്ന് സ്റ്റേഷന്‍ ക്രൈം ഗ്യാലറിയില്‍ നിന്ന് സംശയമുളളവരുടെ ചിത്രങ്ങൾ പരാതിക്കാരിയെ കാണിച്ച് ആളെ തിരിച്ചറിയുകയായിരുന്നു.
ALSO READ: കവടിയാറിൽ വിർച്വൽ അറസ്റ്റിലൂടെ 52കാരന് നഷ്ടമായത് 1.84 കോടി; 15 ലക്ഷം തടയാനായെന്ന് പോലീസ്
തുടർന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടിൽ എത്തുമ്പോഴേക്കും അവര്‍ കുട്ടിയുമായി കടന്നിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, എയർപോർട്ട് പരിസരം, ജില്ലാ അതിർത്തികൾ, ഇവർ തങ്ങാൻ ഇടയുള്ള സ്ഥലങ്ങൾ എന്നിവടങ്ങളിൽ എല്ലാം പോലീസ് പരിശോധന നടത്തി. തുടർന്ന് രാത്രി പത്ത് മണിക്ക് തൃശൂര്‍ കൊരട്ടി ഭാഗത്ത് വെച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. കുട്ടിയെ തൃശൂരിൽ നിന്ന് ആസാമിലേക്ക് കൊണ്ടുപോകാൻ ആണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്.
ഡി.വൈ.എസ്.പി ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജു ദാസ്, എസ്ഐമാരായ എസ്.എസ് ശ്രീലാല്‍, കെ.നന്ദകുമാര്‍, സെയ്തുമുഹമ്മദ്, ബി.എം ചിത്തുജീ, സുജോ ജോര്‍ജ് ആന്റണി, സി.പി.ഒമാരായ ഷിബിന്‍.കെ തോമസ്, കെ.ഐ ഷിഹാബ്, രാജേഷ്, മുഹമ്മദ് ഷഹീന്‍, പി.എ നൗഫല്‍, അരവിന്ദ് വിജയന്‍, എന്‍.എ മുഹമ്മദ് അമീര്‍, കെ.എം മനോജ്, മാഹിന്‍ ഷാ അബൂബക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.