Accident: മകന്‍റെ നൂലുകെട്ടിന് ഐസ്ക്രീം വാങ്ങാന്‍ പോയി; ബൈക്ക് പോസ്റ്റിലിടിച്ച് പിതാവ് അടക്കം രണ്ടുപേര്‍ മരിച്ചു
Accident: ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ലൂര്‍ദ് പള്ളിക്ക് സമീപത്ത് വച്ച് അപകടം ഉണ്ടായത്. സൂഫിയാന്‍റെ മകന്‍റെ നൂലുകെട്ട് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് ദാരുണ സംഭവം.

ബൈക്കപകടം (image credits: social media)
കൊച്ചി: തേവരയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടുപേര്‍ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ലൂര്‍ദ് പള്ളിക്ക് സമീപത്ത് വച്ച് അപകടം ഉണ്ടായത്. സൂഫിയാന്‍റെ മകന്‍റെ നൂലുകെട്ട് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് ദാരുണ സംഭവം.
ചടങ്ങിനായി ഐസ്ക്രീം വാങ്ങാൻ പോയതായിരുന്നു സൂഫിയാന്‍. കൂടെ ഭാര്യയുടെ സഹോദരിയെയും കൂട്ടിയിരുന്നു. ഇതിനിടെയിലാണ് അമിതവേഗത്തിലെത്തിയ ബൈക്ക് വളവിലെ പോസ്റ്റിലേക്ക് ഇടിച്ചത്. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ബൈക്ക് ശേഷം ഭക്ഷണശാലകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മേല്‍ മറിഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടായി തല്‍ക്ഷണം മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൃതദേഹങ്ങള്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം കാർ അപകടത്തിൽ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മലപ്പുറം പടപ്പറമ്പില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സംരക്ഷണം നൽകുന്ന എയര്‍ബാഗ് കുട്ടിയുടെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എന്നാൽ അപകടത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. കുട്ടിയുടെ പിതാവ് രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം.