Nimisha Priya Case: നിമിഷ പ്രിയക്കേസിൽ കാന്തപുരം ഉസ്താദിന്റെ ഇടപെടൽ ഫലപ്രാപ്തിയിലെത്തട്ടെ, മോചന വാർത്തക്കായി കാത്തിരിക്കാം – വിഡി സതീശൻ
V. D. Satheesan appreciates Kanthapuram: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതായി അവരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലാണ് ആദ്യം അറിയിച്ചത്. കേന്ദ്രസർക്കാരും യെമനിലെ മനുഷ്യാവകാശ പ്രവർത്തകനായ സാമുവൽ ജെറോയും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: യെമനിൽ വധശിക്ഷാ ഭീഷണിയിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കാര്യത്തിൽ ആശ്വാസ വാർത്ത. നാളെ നടപ്പാക്കാനിരുന്ന വധശിക്ഷ നീട്ടിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വാർത്ത വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
നിമിഷ പ്രിയയുടെ മോചനത്തിനുവേണ്ടി കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ നടത്തുന്ന ഇടപെടലുകളെ വി.ഡി. സതീശൻ പ്രശംസിച്ചു. “വധശിക്ഷ നീട്ടിവെച്ചെന്ന വാർത്ത ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്. നിമിഷ പ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്. അതിന് സാധ്യമായ എല്ലാ വഴിയും തേടണം. വിഷയത്തിൽ കാന്തപുരം ഉസ്താദിന്റെ ഇടപെടൽ ഫലപ്രാപ്തിയിൽ എത്തട്ടെ,” സതീശൻ കുറിച്ചു.
കാന്തപുരം ഉസ്താദിന്റെ നിർദ്ദേശപ്രകാരം യെമനിലെ പ്രമുഖ സൂഫി പണ്ഡിതൻ ഷേയ്ക്ക് ഹബീബ് ഉമർ ബിൻ ഹാഫിസ് നടത്തുന്ന ചർച്ചകൾ അന്തിമ വിജയം കാണുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. “നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ആത്മാർത്ഥമായ പിന്തുണ നൽകും. നിയമപരമായ എല്ലാ തടസ്സങ്ങളും മറികടന്ന് നിമിഷ പ്രിയയുടെ മോചനം ഉണ്ടാകുമെന്ന സന്തോഷകരമായ വാർത്തയ്ക്ക് വേണ്ടി ഇനി കാത്തിരിക്കാം,” വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതായി അവരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലാണ് ആദ്യം അറിയിച്ചത്. കേന്ദ്രസർക്കാരും യെമനിലെ മനുഷ്യാവകാശ പ്രവർത്തകനായ സാമുവൽ ജെറോയും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായി നടന്ന ചർച്ചകൾ ഫലം കണ്ടതിന്റെ സൂചനയായിട്ടാണ് വധശിക്ഷ നീട്ടിവെച്ചതിനെ പലരും കാണുന്നത്. ഇത് ബ്ലഡ് മണി നൽകി നിമിഷയെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ സമയം നൽകും.