Vizhinjam Port: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ആർക്ക്? സ്വപ്ന പദ്ധതിയുടെ നാൾവഴിയും പ്രത്യേകതകളും
Vizhinjam Port Commissioning: ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും കാരണമായ വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ആർക്കാണ്? അതിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം....

ലോകത്തിന് മുമ്പിൽ കേരളത്തിന്റെ യശ്ശസ് ഉയർത്തുന്ന സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങ് നടന്നു. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും കാരണമായ വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ആർക്കാണ്? അതിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം….
തുറമുഖത്തിന്റെ ചരിത്രം
വിഴിഞ്ഞം തുറമുഖത്തിന്റെ നാൾവഴികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എട്ടാം നൂറ്റാണ്ടിൽ ഇന്നത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകൾ ഭരിച്ചിരുന്നത് ആയ് രാജവംശമായിരുന്നു. തെങ്കാശിക്ക് സമീപമുള്ള ആയ്ക്കുടിയായിരുന്നു തലസ്ഥാനം. എന്നാൽ തുടരെയുള്ള പാണ്ഡ്യന്മാരുടെയും ചോളന്മാരുടെയും ആക്രമണം കാരണം വിഴിഞ്ഞത്തേക്ക് ആയ് രാജവംശം തലസ്ഥാനം മാറ്റി.
സുഗന്ധ വൃജ്ഞനങ്ങളുടെ കയറ്റു മതി കേന്ദ്രം, കാന്തല്ലൂർ ശാല എന്ന പുരാതന സർവകലാശാല എന്നീ പ്രത്യേകതകൾ വിഴിഞ്ഞത്തെ സൈനിക ശക്തി കേന്ദ്രമാക്കി മാറ്റി. ഇതോടെ ശത്രുരാജ്യത്തിന്റെ ലക്ഷ്യം വിഴിഞ്ഞമായി. ഇതിനിടെ ആയ് രാജവംശം മറ്റ് നാട്ടുരാജ്യങ്ങളുമായി ചേർന്ന് ചേര രാജവംശമായി പരിണമിച്ചു. ചേര രാജാവ് വിക്രമാദിത്യ വരഗുണൻറെ ഭരണകാലത്താണ് പുരാതന വിഴിഞ്ഞത്തെ മാറ്റിമറിച്ച സൈനിക മുന്നേറ്റം ഉണ്ടാകുന്നത്.
ALSO READ: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആർപ്പുവിളിച്ച് ജനം
പിന്നീട് തുടരെ തുടരെ ആക്രമണങ്ങൾ. ഒടുവിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ചേരന്മാർ വിഴിഞ്ഞം ഉപേക്ഷിച്ചു. പശ്ചിമ ഘട്ടത്തെയും വിഴിഞ്ഞത്തെയും ബന്ധിപ്പിച്ചിരുന്ന ജലപാത കൂടി വറ്റി വരണ്ടതോടെ വാണിജ്യ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രതാപം ക്ഷയിച്ചതായി ചരിത്രരേഖകൾ പറയുന്നു.
ആധുനിക കാലം
വീണ്ടും വിഴിഞ്ഞം തുറമുഖത്തിന്റെ കഥ തുടങ്ങുന്നത് ഏകദേശം 85 വർഷങ്ങൾക്ക് മുമ്പാണ്. പഴയ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ ആണ് 1940-കളുടെ മധ്യത്തിൽ വിഴിഞ്ഞത്ത് ഒരു ആധുനിക തുറമുഖം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. തുടർന്ന് ഒരു സർവേ നടത്താൻ അനുമതി നൽകി.
ഒരു ബ്രിട്ടീഷ് എഞ്ചിനീയറിന്റെ നേതൃത്വത്തിൽ വിഴിഞ്ഞത്തെയും തീരത്തെയും കുറിച്ച് പഠനം നടന്നു. 1946 ൽ പൊതുമരാമത്ത് വകുപ്പിന്റെ വിമാനത്താവള ഡിവിഷനു കീഴിൽ വിഴിഞ്ഞം ഹാർബർ സ്പെഷ്യൽ സെക്ഷൻ സ്ഥാപിച്ചു. എന്നാൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇവിടുത്തെ പ്രത്യേക ഹാർബറിൻ്റെ പ്രവർത്തനങ്ങൾ സ്തംഭിച്ചു.
1995-ൽ അന്നത്തെ സർക്കാർ ഹൈദരാബാദ് ആസ്ഥാനമായുള്ള കുമാർ എനർജി കോർപ്പറേഷനുമായി ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) അടിസ്ഥാനത്തിൽ ഒരു തുറമുഖ വികസനത്തിനായി ഒരു ധാരണാപത്രം ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് ഇത് റദ്ദാക്കുകയായിരുന്നു.
പിന്നീട് 2004-ലാണ് വിഴിഞ്ഞം തുറമുഖം സാധ്യതാ പഠനം വീണ്ടും സജീവമാകുന്നത്. നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തോട് ചേർന്ന് ഒരു തുറമുഖം നിർമ്മിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ, സുരക്ഷാ കാരണങ്ങളാൽ ബിഡ് വിജയിച്ചില്ല. 2005 മുതൽ പല വർഷങ്ങളിലും ആഗോള ബിഡ് സമർപ്പിച്ചിരുന്നു. പിന്നീട് സമർപ്പിച്ച ബിഡാണ് വിഴിഞ്ഞത്തെ ആഗോള സമുദ്ര വ്യാപാര രംഗത്ത് അടയാളപ്പെടുത്താനാകുന്ന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി മാറുന്നതിന് വഴിയൊരുക്കിയത്.
2015 ഡിസംബർ അഞ്ചിന് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം ആരംഭിച്ചു. 2023 ഒക്ടോബര്‍ 15ന് ഷെന്‍ഹുവ എന്ന ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. 2024 ജൂലൈ 13 മുതൽ ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ വന്നു തുടങ്ങി. 2024 ഡിസംബർ മൂന്നിന് കമ്മീഷനിങ് സർട്ടിഫിക്കറ്റ് ലഭിച്ചു. 2015 ൽ കരാർ ഒപ്പിടുകയും നിർമ്മാണം തുടങ്ങുകയും ചെയ്തു. 2019ൽ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും ചില വെല്ലുവിളികൾ കാരണം നിർമ്മാണം നീണ്ടുപോയി.
പ്രത്യേകതകൾ
രാജ്യത്തെ ആദ്യ സമർപ്പിത ട്രാൻഷിപ്മെൻറ് തുറമുഖം, രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖം, ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ട് എന്നീ പ്രത്യേകതകൾ വിഴിഞ്ഞം തുറമുഖത്തിനുണ്ട്.
അദാനി പോർട്സ് ആണ് നടത്തിപ്പുകാർ. പ്രതിവർഷം 10,000 കോടി രൂപ വരുമാനം ലഭിക്കും. കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ രൂപയിൽനിന്ന് 60 പൈസ കേന്ദ്രത്തിനും ഒന്ന് മുതൽ മൂന്ന് പൈസ വരെ സംസ്ഥാനത്തിനും വരുമാനം ലഭിക്കും. ആകെ പദ്ധതിച്ചെലവിൻറെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരളമാണ്.
രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖമെന്ന പ്രത്യേകതയും വിഴിഞ്ഞതിനുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതൽ മുടക്ക്. പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോർ ക്രെയിനുകളുമാണുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്‍സിയുടെ ജേഡ് സർവീസിൽ ഉൾപ്പെട്ട തുറമുഖമാണ് വിഴിഞ്ഞം. നേരിട്ട് 755ൽ അധികം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. റെയിൽ ശൃംഖലയുമായി തുറമുഖത്തെ നേരിട്ട് ബന്ധിപ്പിക്കും. അന്താരാഷ്ട്ര കപ്പൽ ചാലിൽനിന്ന് 10 നോട്ടിക്കൽ മൈൽ മാത്രമാണ് അകലമുള്ളത്.