Aranmula Vallasadhya: 44 വിഭവങ്ങൾ, 20 വിഭവങ്ങൾ വഞ്ചിപ്പാട്ട് പാടി ചോദിക്കും; ആറന്മുള വള്ളസദ്യ കഴിക്കാൻ പോയാലോ?
Aranmula Vallasadhya 2025: സദ്യയിൽ പങ്കെടുക്കുന്നവർക്ക് സദ്യയുടെ പ്രത്യേകതകൾ അറിയുന്നതിനായാണ് ഇത്തരത്തിൽ വഞ്ചിപ്പാട്ട് സംഘം വിഭവങ്ങൾ പാടി ചോദിക്കുന്നത്. പാസ് മുഖേനയാണ് സദ്യ കഴിക്കാൻ പ്രവേശനം അനുവദിക്കുക. ഒരു ദിവസം 120 പേർക്കു സദ്യ കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
വയ്പ്പിലും വിളമ്പിലും കേരളത്തിലെ സദ്യകളിൽ നിന്ന് എന്നും വേറിട്ട് നിൽക്കുന്ന ഒന്നാണ് ആറന്മുള വള്ളസദ്യ. ഇത്തവണത്തെ ആറന്മുള്ള വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 13 മുതൽ ഒക്ടോബർ രണ്ട് വരെയാണ് ഇത്തവണത്തെ വള്ളസദ്യ നടക്കുന്നത്. പള്ളിയോട സേവാ സംഘവും തിരുവിതാകൂർ ദേവസ്വം ബോർഡും സംയുക്തമായാണ് ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാട് സംഘടിപ്പിക്കുന്നത്. ആചാര രീതികൊണ്ടും സദ്യവട്ടത്തിലെ എണ്ണത്തിൽ കവിഞ്ഞ വിഭവങ്ങൾക്കൊണ്ടും വേറിട്ട നിൽക്കുന്ന വള്ളസദ്യ കഴിക്കാൻ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്താറുണ്ട്.
എന്നാൽ പുറത്തുനിന്ന് വരുന്നവർക്ക് എങ്ങനെ വള്ളസദ്യ കഴിക്കാം എന്താണ് അവിടുത്തെ രീതികൾ എന്നതിനെക്കുറിച്ച് ധാരണയുണ്ടാവണമെന്നില്ല. 82 ദിവസത്തെ വള്ളസദ്യ വഴിപാടിനായി മുൻകൂർ ബുക്കിങ്ങുകൾ സാധ്യമാണ്. ഇത്തവണ ഒരുദിവസം പരമാവധി 15 സദ്യവീതം നടത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളതായി പള്ളിയോടസേവാസംഘം നേരത്തെ അറിയിച്ചിരുന്നു. അതിനായി 15 സദ്യാലയങ്ങളാണ് അമ്പലത്തിൻ്റെ ചുറ്റോറും ക്രമീകരിച്ചിട്ടുള്ളത്. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയിൽ വിളമ്പുന്നതാണ് ആറന്മുളയിലെ പരമ്പരാഗത രീതി.
സദ്യയിൽ പങ്കെടുക്കുന്നവർക്ക് സദ്യയുടെ പ്രത്യേകതകൾ അറിയുന്നതിനായാണ് ഇത്തരത്തിൽ വഞ്ചിപ്പാട്ട് സംഘം വിഭവങ്ങൾ പാടി ചോദിക്കുന്നത്. പാസ് മുഖേനയാണ് സദ്യ കഴിക്കാൻ പ്രവേശനം അനുവദിക്കുക. സ്പെഷൽ പാസ് സദ്യ ഈ മാസം ആഴ്ചയിൽ അഞ്ച ദിവസം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു ദിവസം 120 പേർക്കു സദ്യ കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. www.aranmulaboatrace.com എന്ന വെബ്സൈറ്റിലോ 8281113010 എന്ന നമ്പരിലോ ബുക്കിങ്ങിനായി ബന്ധപ്പെടാവുന്നതാണ്.
തിരുവോണത്തോണി വരവ് സെപ്റ്റംബർ അഞ്ചിനാണ് നടക്കുക. ഉത്തൃട്ടാതി ജലമേള സെപ്റ്റംബർ ഒമ്പതിനും അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14നും നടക്കും.
കെഎസ്ആർടിസി സ്പെഷ്യൽ പാക്കേജ്
നേരിട്ട് എത്തിപ്പെടാൻ സാധിക്കാത്തവർക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്രയാത്രയിലൂടെയും വള്ളസദ്യയിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് 400 സർവീസുകളാണ ഇത്തവണ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.