Karnataka Hanuman Temple: മുസ്ലീങ്ങൾ പൂജാരിയായ ഒരു ഹനുമാൻ ക്ഷേത്രം; അറിയാം ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകത
Karnataka Korikoppa Hanuman Temple: പ്രദേശത്തെ ഹൈന്ദവ വിശ്വാസികൾ മുസ്ലീങ്ങൾക്ക് നൽകിയ പ്രത്യേക അവകാശം കൂടിയാണ് ഈ ആചാരം. ഹനുമാനാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം. സാമുദായിക ഐക്യം നിലനിർത്തുന്നതിനായാണ് ക്ഷേത്രങ്ങളിലെ പൂജാ കർമ്മങ്ങൾ ചെയ്യുന്നതിന് മുസ്ലീം വംശജരെ നിയമിച്ചിരിക്കുന്നത്.
മതത്തിൻ്റെ പേരിൽ തമ്മിലടിക്കുന്ന ചിലർക്കെങ്കിലും കർണാടകയിലെ ഈ ക്ഷേത്രം ഒരു പാഠമാണ്. കാരണം മത സൗഹൃദത്തിൻ്റെയും സാമുദായിക സൗഹൃദത്തിന്റെയും വ്യത്യസ്തമായ ആചാരം പുലർത്തുന്ന ക്ഷേത്രമാണിത്. ഇവിടെ മുസ്ലീങ്ങളാണ് പൂജകർമങ്ങൾ ചെയ്യുന്നത്. കർണാടകയിലെ ഗഡാഗ് ജില്ലയിലെ ലക്ഷണേശ്വരത്തിനടുത്തുള്ള കോരികൊപ്പ ഹനുമാൻ ക്ഷേത്രത്തിലാണ് 150 വർഷമായി ഈ വ്യത്യസ്തമായ ആചാരം പിന്തുടരുന്നത്.
പ്രദേശത്തെ ഹൈന്ദവ വിശ്വാസികൾ മുസ്ലീങ്ങൾക്ക് നൽകിയ പ്രത്യേക അവകാശം കൂടിയാണ് ഈ ആചാരം. ഹനുമാനാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം. സാമുദായിക ഐക്യം നിലനിർത്തുന്നതിനായാണ് ക്ഷേത്രങ്ങളിലെ പൂജാ കർമ്മങ്ങൾ ചെയ്യുന്നതിന് മുസ്ലീം വംശജരെ നിയമിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഹിന്ദുക്കളും മുസ്ലീങ്ങളും വളരെ ഐക്യത്തോടെ കഴിയുന്ന പ്രദേശമാണ് കോരികൊപ്പ എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. പ്രദേശത്തെ പാരമ്പര്യങ്ങളിലും ആഘോഷങ്ങളിലും ഇരു സമുദായങ്ങളുടെ പങ്ക് വളരെ വലുതാണ്.
പ്രദേശത്ത് ഇന്നുവരെ യാതൊരു സമുദായിക സംഘർഷങ്ങളോ കലഹങ്ങളോ ഉണ്ടായിട്ടില്ലെന്നും ഗ്രാമവാസികൾ അഭിമാനത്തോടെ പറയുന്നു. തലമുറകളായി വളർത്തിയെടുത്ത ഈ ഐക്യബന്ധം ഇപ്പോഴും നിലനിൽക്കുന്നതാണ് ഈ ഗ്രാമത്തിൻ്റെ പ്രത്യേകത. എന്നാൽ പണ്ട് കോനേരികൊപ്പ, കൊണ്ടിക്കൊപ്പ, കോരികൊപ്പ എന്നിങ്ങനെ മൂന്ന് ഗ്രാമങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതിൻ്റെ പ്രധാന കവാടത്തിൽ ഒരു ഹനുമാൻ ക്ഷേത്രമുണ്ടായിരുന്നു.
കൊനേരിക്കൊപ്പ, കൊണ്ടിക്കൊപ്പ ഗ്രാമങ്ങളിൽ ഇപ്പോൾ ആൾത്താമസമില്ല. പ്ലേഗ്, കോളറ രോഗങ്ങൾ വ്യാപിച്ചതിന് പിന്നാലെ ഇവിടെ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു. അതിനിടെ പുട്ട്ഗോൺ ബന്നി ഗ്രാമത്തിൽ സ്ഥിരതാമസമാക്കിയ മുസ്ലീം കുടുംബങ്ങൾ, അവരുടെ ഭക്തിയിൽ ഉറച്ചുനിൽക്കുകയും ഹനുമാൻ ക്ഷേത്രത്തിൽ ആരാധന തുടരുകയും ചെയ്തു. കാലക്രമേണ ഹൈന്ദവ വിഭാഗത്തിലെ മുതിർന്നവരുടെ അനുവാദത്തോടെ ഈ ആചാരങ്ങളും ഉത്തരവാദിത്തങ്ങളും മുസ്ലീങ്ങളെ ഏൽപ്പിക്കുകയായിരുന്നു.