Ahmedabad Air India Crash: അഹമ്മദാബാദ് വിമാനാപകടം; ദുരന്തമുഖത്തെ ഞെട്ടിക്കുന്ന കാഴ്ചകൾ
Air India Flight Crash in Ahmedabad: അപകടത്തെ തുടർന്ന് ഫയര്‍ ഫോഴ്സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. എന്നാൽ, തീയും പുകയും മൂലം തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിട്ടു. അപകടത്തിൽ പരിക്കേറ്റവരെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണ് അപകടം ഉണ്ടായ ദുരന്തഭൂമിയുടെ ചിത്രങ്ങൾ പുറത്തു വരുന്നു.

സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നുവീണത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് റുപാണി ഉൾപ്പടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

മരിച്ചവരിൽ 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരൻ എന്നിവർ ഉൾപ്പെടുന്നു. ലണ്ടനില്‍ നഴ്സായിരുന്ന പത്തനംതിട്ട തിരുവല്ലയിലെ പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും മരിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38 നാണ് വിമാനാപകടം ഉണ്ടായത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന്, വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നു.

വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. വിമാനം കെട്ടിടത്തിലേക്ക് വീണ സമയത്ത് ഹോസ്റ്റലില്‍ നാല്‍പതിലധികം പേരുണ്ടായിരുന്നതായാണ് വിവരം.

ഇതിൽ അഞ്ച് പേർ മരിച്ചതായും 20 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. വിമാനം വീണ് ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും തകർന്നു. ഉച്ചയൂണിന്‍റെ സമയം ആയിരുന്നതിനാല്‍ കൂടുതല്‍ പേരും മെസ്സിൽ ആയിരുന്നു.

അപകടത്തെ തുടർന്ന് ഫയര്‍ ഫോഴ്സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. എന്നാൽ, തീയും പുകയും മൂലം തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിട്ടു. അപകടത്തിൽ പരിക്കേറ്റവരെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിവില്‍ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായാണ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.